2,86,000രൂപ നഷ്ടപരിഹാരം നല്‍കാന്‍ കൊയിലാണ്ടിയിലെ ലാന്റ് അക്വിസിഷന്‍ എന്‍.എച്ച് ക്ലര്‍ക്ക് കൈക്കൂലിയായി ആവശ്യപ്പെട്ടത് 86,000 രൂപ; പ്രതിയെ വിജിലന്‍സ് പിടികൂടി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് ലാന്റ് അക്വിസിഷന്‍ എന്‍.എച്ച് ക്ലര്‍ക്കിനെ സംഭവസ്ഥലത്തെത്തി വിജിലന്‍സ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് വൈകുന്നേരമാണ് എണ്‍പത്തിയാറായിരം രൂപ കൈക്കൂലി വാങ്ങിയ ക്ലര്‍ക്ക് പി.ഡി ടോമിയെ കുറുവങ്ങാട് എല്‍.എ ഓഫീസ് പരിസരത്ത് നിന്നും വിജിലന്‍സ് പിടികൂടിയത്.

ദൃശ്യങ്ങളില്‍ അറസ്റ്റ് ചെയ്ത വിവരം വിജിലന്‍സ് ടോമിയുടെ സഹോദരനെ ഫോണില്‍ വിളിച്ചു പറയുന്നുണ്ട്. ഡി.വൈ.എസ്.പി സുനില്‍കുമാര്‍, സി.ഐ.സരിന്‍, എസ്.ഐമാരായ രാധാകൃഷ്ണന്‍, സുനില്‍, ഹരീഷ് കുമാര്‍ എ.എസ്.ഐ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പ്രതിയെ പിടികൂടിയത്‌.

286,000രൂപ നഷ്ടപരിഹാരം നല്‍കാനായി എണ്‍പത്തിയാറായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിനായി പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള ലാന്റ് അക്വിസിഷന്‍ തഹസില്‍ദാറുടെ ഓഫീസിലെ ക്ലര്‍ക്കാണ് പി.ഡി.ടോമി.

പതിനാറായിരം പണമായും ബാക്കി പണം ചെക്കായുമായാണ് ടോമി പരാതിക്കാരനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ ആദ്യം പതിനാറായിരം രൂപ ടോമിക്ക് നല്‍കുകയായിരുന്നു. ഈ പണമാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെടുത്തത്. ഇയാളെ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കും.

വീഡിയോ കാണാം