പത്ത് കന്നുകാലികളെ വരെ ഇനി കർഷകർക്ക് ലൈസൻസില്ലാതെ വളർത്താം; ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളിൽ ഇളവ്, കൂടുതൽ അറിയാം


തിരുവനന്തപുരം: ഇനി പത്ത് കന്നുകാലികളെ വരെ കർഷകർക്ക് ലൈസൻസ് എടുക്കാതെ വളർത്താം. കർഷകർക്ക് കൂടുതല്‍ ഇളവുനല്‍കി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങള്‍ സർക്കാർ ഭേദഗതി ചെയ്തു.അഞ്ചിലധികം മൃഗമുള്ള കന്നുകാലി ഫാം നടത്താൻ തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് ആവശ്യമാണെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ പത്തിലധികം മൃഗമുള്ള കന്നുകാലി ഫാമിന് ലൈസൻസ് ആവശ്യമാണ് എന്നാക്കി മാറ്റി. ആട് ഫാമില്‍ 20 എന്നത് 50 ആയും മുയല്‍ ഫാമില്‍ 25 എന്നത് 50 ആയും പൗള്‍ട്രി ഫാമില്‍ 100 എന്നത് 500 ആയും ഉയർത്തി. കർഷകരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ക്ഷീര കർഷകരുള്‍പ്പെടെ, മൃഗസംരക്ഷണ മേഖലയില്‍ പ്രവർത്തിക്കുന്നവർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നടപ്പാക്കുന്ന കാലികമായ പരിഷ്കരണങ്ങളുടെ ഭാഗമാണ് ഈ നടപടിയും. നവീനവും ജനക്ഷേമകരവുമായ കൂടുതല്‍ പരിഷ്കരണ നടപടികള്‍ വരും ദിവസങ്ങളിലും വകുപ്പിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അഞ്ചില്‍ കൂടുതല്‍ പന്നിയുള്ള ഫാമിന് ലൈസൻസ് വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ലൈസൻസ് വ്യവസ്ഥകളില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ലൈസൻസ് ആവശ്യമായ മൃഗങ്ങളില്‍ ആയിരം കാടകള്‍, 50 ടർക്കി, 15 എമു, 2 ഒട്ടകപക്ഷി എന്നിവയെക്കൂടി ഉള്‍പ്പെടുത്തി. നിയമാനുസൃത വ്യവസ്ഥകള്‍ നടപ്പാക്കുന്നതോടെ ഫാമുകള്ക്കെതിരെ യുള്ള പരാതികളില്‍ കുറവുണ്ടാകും.