കോഴിക്കോട് കോര്‍പറേഷനിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കി; ഏഴു പേര് കസ്റ്റഡിയിൽ; നമ്പർ നൽകിയത് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി


കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട് കേസില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴ് പേര്‍ അറസ്റ്റില്‍. കരിക്കാംകുളത്തെ മദ്രസ കെട്ടിടത്തിന് അനധികൃതമായി നമ്ബര്‍ കൊടുത്ത കേസിലാണ് അറസ്റ്റ്. കെട്ടിട ഉടമ അബൂബക്കർ സിദ്ദീഖ്, കോര്‍പറേഷനിലെ തൊഴില്‍ വിഭാഗം ക്ലര്‍ക്ക് അനില്‍ കുമാര്‍, കെട്ടിട നികുതി വിഭാഗം ക്സര്‍ക്ക് സുരേഷ്, കോര്‍പറേഷനില്‍ നിന്ന് വിരമിച്ച അസിസ്റ്റന്‍റ് എഞ്ചീനീയര്‍ പിസികെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി എന്നിവരാണ് അറസ്റ്റിലായത്.

നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പർ തരപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ കണ്ണികള്‍ ഉണ്ടോയെന്ന അന്വേഷണം തുടരുന്നു. പ്രതികള്‍ക്ക് എതിരെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ കൂടി ചുമത്തി.

എട്ടാം വാര്‍ഡിലെ രണ്ട് വ്യക്തികളുടെ വിവങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇവരില്‍ ഒരാള്‍ നല്‍കിയ കെട്ടിട നമ്പർ അപേക്ഷയെ കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്.

കെട്ടിട ഉടമയായ അബൂബക്കര്‍ സിദ്ദീഖ് ആദ്യം വിരമിച്ച ഉദ്യോഗസ്ഥനായ രാജനെയാണ് സമീപിക്കുന്നത്. രാജന്‍ ഇടനിലക്കാര്‍ വഴി കോര്‍പറേഷനിലെ തൊഴില്‍ വിഭാഗം ക്ലര്‍ക്ക് അനില്‍ക്കുമാറിനോട് സംസാരിക്കുകയും ഇയാൾ വഴി കെട്ടിട നികുതി വിഭാഗം ക്ലര്‍ക്ക് സുരേഷിനെ ബന്ധപ്പെടുകയും ചെയ്തു. സുരേഷാണ് സോഫ്റ്റ് വേറില്‍ പഴുതുപയോഗിച്ച്‌ ഡിജിറ്റല്‍ സിഗ്നേച്ചര്‍ തയ്യാറാക്കിതെന്ന് പൊലീസ് പറഞ്ഞു.

കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി 6 കെട്ടിടങ്ങളിലായി 16 മുറികൾക്ക് കെട്ടിട നമ്പർ അനുവദിച്ചു എന്ന പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ കോർപറേഷൻ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.