‘കൊയിലാണ്ടിയിലെ സ്വകാര്യ ബസ്സ് ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, പോലീസ് കർശന നടപടി സ്വീകരിക്കുക’; ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിലെ ചില ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ബസ്സ് യാത്രക്കാരോടും മറ്റ് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോടും ഇത്തരം ക്രിമിനലുകൾ നടത്തുന്ന ഇടപെടലുകൾ പരിഷ്കൃത സമൂഹത്തിന് ചേരാത്തതും കാടത്തപരവുമാണ്. ഇരുചക്ര വാഹനങ്ങളെയും മറ്റു ചെറിയ വാഹനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയും യാത്രക്കാരുടെ ജീവന് പുല്ല് വില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ നിയമപാലകരും തയ്യാറാവുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പറഞ്ഞു.
ഒറ്റപ്പെട്ട വിഷയങ്ങളിലുണ്ടാവുന്ന ജനങ്ങളുടെ ചോദ്യം ചെയ്യലുകളെ കായികമായി നേരിടാനാണ് ഇത്തരം ക്രിമിനലുകൾ തയ്യാറാവുന്നത്. ജോലി സമയത്തിനിടെ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ജീവനക്കാരെക്കുറിച്ച് കൊയിലാണ്ടി പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ പക്കൽ നിരവധിയായ പരാതികൾ വരുന്നുണ്ടെങ്കിലും ബസ് മുതലാളിമാർക്ക് അനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചു വരുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പതിനാറോളം കേസുകളാണ് ഈ രൂപത്തിൽ ഉണ്ടായിട്ടുള്ളത്. ഇനിയും ഈ തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ഇവർ തുടരുകയാണെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ നേതൃത്വം നല്‍കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.
ദേശീയപാതയില്‍ സ്വകാര്യ ബസ് കാറിനെ ഇടിച്ച് നിര്‍ത്താതെ പോയതിനെ ചൊല്ലി ഇന്ന് കൊയിലാണ്ടിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പിന്നാലെ തര്‍ക്കം പരിഹരിക്കാനായി ഇടപെട്ട പിക്കപ്പ് വാന്‍ ഡ്രൈവറെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി ഉയരുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിന് മുന്‍വശം ദേശീയപാതയിലാണ് സംഭവം.
കുറ്റിവയല്‍ സുനില്‍കുമാറിനെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപത്തുവെച്ച് സ്വകാര്യ ബസ് കാറിനെ ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സന്നിധാനം എന്ന സ്വകാര്യ ബസാണ് കാറിനെ ഇടിച്ചത്.
Description: ‘End hooliganism by private bus employees in Koyilandy, take strict action against the police’; DYFI