പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം: മധ്യവയസ്കന് ആറ് വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി


കൊയിലാണ്ടി: പതിനൊന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പൂതപാടി സ്വദേശി പുറ്റുമണ്ണിൽ തോമസ് (54) എന്ന തോമാച്ചനെയാണ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പിയാണ് ശിക്ഷ വിധിച്ചത്. പിഴയായ ഒന്നര ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം അധിക തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ വന്ന അമ്മയോട് കുട്ടി കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

തൊട്ടിൽപാലം സബ് ഇൻസ്‌പെക്ടർ ജിതേഷ് .പി.കെ അന്വേഷിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെതിൻ ഹാജരായി.