ഉദ്ഘാടനത്തിനിടെ മേയറും സ്റ്റാന്റ്ങ് കമ്മറ്റി ചെയര്‍മാനും തമ്മില്‍ വാക്കേറ്റം; കണ്ണൂര്‍ നഗരസഭയില്‍ പരിപാടി തടസപ്പെടുത്താന്‍ ശ്രമിച്ച പി.കെ രാഗേഷിനെ സംസാരിക്കാന്‍ അനുവദിക്കാതെ മേയര്‍ പരിപാടി അവസാനിപ്പിച്ചു


കണ്ണൂര്‍: കണ്ണൂരില്‍ മാലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനത്തിനിടെ മേയറും സ്റ്റാന്റ്ങ് കമ്മറ്റി ചെയര്‍മാനും വാക്കേറ്റം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പടന്നപ്പള്ളിയില്‍ സ്ഥാപിച്ച മലിനീകരണ പ്ലാന്റ് ഉദ്ഘാടന വേദിയില്‍വെച്ചാണ് കൈയ്യേറ്റത്തിന്റെ വക്കിലെത്തും വിധം മേയര്‍ അഡ്വ ടി.ഒ മോഹനനും വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ രാഗേഷും തമ്മില്‍ വാക്കേറ്റം നടന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മലിനജല സംസ്‌കരണ പ്ലാന്റിന്റെ ഉ്ഘാടനം മന്ത്രി എം.ബി രാജേഷാണ് നിര്‍വ്വഹിച്ചത്. ചടങ്ങില്‍ പദ്ധതി നടപ്പിലാക്കിയ മേയറെയും കണ്ണൂര്‍ കോര്‍പ്പറേഷനെയും മന്ത്രി അഭിനന്ദിക്കുകയും ഉണ്ടായി. ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കപ്പെടുമ്പോള്‍ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവുമെന്നും അവ നേരിട്ട് മുന്നോട്ട പോവണമെന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു. എന്നാല്‍ മന്ത്രി വേദിയില്‍ നിന്നും പോയതിനുശേഷം പ്രസംഗിക്കാനായി പി.കെ രാഗേഷിനെ വിളിക്കാത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്.

പരിപാടിയില്‍ അധ്യക്ഷനായിരുന്ന മേയര്‍ പ്രോട്ടോകോള്‍ പ്രകാരം അടുത്തതായി സംസാരിക്കേണ്ടിയിരുന്ന പി.കെ രാഗേഷിനെ വിളിക്കാതെ മുസ്ലീം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ മുസ്ലീം മടത്തിനെയാണ് ക്ഷണിച്ചത്. ആ സമയത്ത് ടി.കെ രാഗേഷ് താന്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനാണെന്നും മൂന്നാം സ്ഥാനം തനിക്കാണെന്നും പറഞ്ഞ് കൊണ്ട് മൈക്കിനടുത്ത് മേയറുടെ സമീപത്തേക്ക് വരുകയായിരുന്നു. എന്നാല്‍ ഇനി കക്ഷി നേതാക്കള്‍ സംസാരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് മേയര്‍ രാഗേഷനെ തടഞ്ഞു. ഈ സമയം ടി.കെ രാഗേഷ് താന്‍ സംസാരിച്ച് മാത്രമേ ഇവിടെ നിന്ന് പോവുള്ളൂ അല്ലെങ്കില്‍ മരിക്കണം എന്ന് പുറയുകയും വലിയ പ്രതിഷേധത്തിലേക്കും തര്‍ക്കത്തിലേക്കും നീങ്ങുകയായിരുന്നു.

എന്നാല്‍ പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പ് നടത്തുകയും പരിപാടി നടക്കുന്നതിന് അല്പം മുന്‍പ് വരെ പദ്ധതിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ആളെ സംസാരിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ട് മേയര്‍ പരിപാടി അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് പോലീസും കൗണ്‍സിലര്‍മാരും ചേര്‍ന്ന് ഇടപെട്ടാണ് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

കോര്‍പ്പറേഷന്റെ പലപ്രവൃത്തികളും അഴിമതി നിറഞ്ഞതാണെന്നും മേയര്‍ ഏകാതിപധ്യം കാണിക്കുകയാണെന്നും തുടങ്ങി മേയര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുകയും. പ്ലാന്റ് ഉദ്ഘാടനം നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ വാര്‍ത്താസമ്മേളനം വരെ നടത്തിയുമായിരുന്നു ടി.കെ രാഗേഷ് വേദിയില്‍ എത്തിയിരുന്നത്.