പെരുവട്ടൂരില്‍ കെ.എസ്.ഇ.ബി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ധിച്ച കേസില്‍ പ്രതി അറസ്റ്റില്‍


കൊയിലാണ്ടി: പെരുവട്ടൂരില്‍ കെ.എസ്.ഇ.ബി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ധിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പെരുവട്ടൂര്‍ ഇടവലത്ത് മീത്തല്‍ സുബിഷാണ് അറസ്റ്റിലായത്. ഇന്ന് വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപെടുത്തിയതെന്ന് സി.ഐ സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കറണ്ട് ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കാനാണ് കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ജീവനക്കാരനായ ലൈന്‍മാന്‍ സുനീഷ് പെരുവട്ടൂരിലെ വീട്ടില്‍ പോയത്. എന്നാല്‍ ഈ സമയം സുബിഷ് ഇയാളെ അകാരണമായി മര്‍ദ്ധിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. നോട്ടീസ് നല്‍കാന്‍ പോയ വീടിന്റെ അയല്‍വാസിയാണ് പ്രതി സുബീഷ്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

‘ആറുമാസമായി ബില്‍ അടയ്ക്കാത്തതിനാല്‍ സപ്ലൈ കട്ട് ചെയ്ത് മീറ്റര്‍ കൊണ്ടുപോകുകയാണെന്ന് അറിയിച്ചുള്ള നോട്ടീസ് നല്‍കാന്‍ വേണ്ടി പെരുവട്ടൂരിലെ വീട്ടിലെത്തിയതായിരുന്നു കെ.എസ്.ഇ.ബി ജീവനക്കാരനായ സുനീഷ്. എന്നാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ മകളെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയില്‍ പോയതാണെന്നു പറഞ്ഞു. നിങ്ങള്‍ കുറച്ചുനേരം കാത്തിരിക്കണമെന്നും വന്നിട്ട് പൈസ തരുമെന്നും അവര്‍ പറഞ്ഞു. സപ്ലൈ കട്ട് ചെയ്യരുത് എന്ന് വീട്ടുകാരന്‍ പറഞ്ഞുവെന്നുമാണ് സംഭവത്തെക്കുറിച്ച് സുനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

വാക്ക് പറഞ്ഞതിനാൽ കട്ട് ചെയ്യുന്നില്ല, പക്ഷേ നോട്ടീസില്‍ നിങ്ങളുടെ ഒപ്പുവേണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ വന്നാല്‍ വിളിക്കും നിങ്ങള്‍ ആ സമയത്ത് വന്നാല്‍ മതിയെന്നു സുനിൽ അവരോടു പറയുകയും അവർ അംഗീകരിക്കുകയും ചെയ്തു. ‘താൻ ജോലി കഴിഞ്ഞ് ആ വീടിന്റെ മുൻപിൽ കാത്തിരിക്കുമ്പോൾ വീട്ടിലെത്തിയെന്നു പറഞ്ഞ് വീട്ടുകാർ വിളിച്ചതിനെ തുടർന്ന് നോട്ടീസ് നൽകാനായി ആ വീട്ടിലേക്ക് പോയപ്പോഴാണ് ‘നീയാരടാ ഇവിടെ നില്‍ക്കാന്‍’ എന്നും പറഞ്ഞ് ഒരാള്‍ അടിക്കുകയായിരുന്നു എന്ന് സുനിൽ കൂട്ടിച്ചേർത്തു. സംഭവത്തെത്തുടര്‍ന്ന് സുനീഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.