തെരഞ്ഞെടുപ്പ് ചൂടിൽ കൊയിലാണ്ടിയിലെ കോളേജുകൾ; നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ തന്നെ സീറ്റുകൾ നേടി എസ്.എഫ്.ഐയും എം.എസ്.എഫും


കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായതോടെ കൊയിലാണ്ടിയിലെ വിവിധ കോളേജുകളിലെ മത്സരചിത്രം തെളിഞ്ഞു. നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ ആർ.ശങ്കർ മെമ്മോറിയല്‍ എസ്.എൻ.ഡി.പി കോളേജിൽ എതിരില്ലാതെ ജയിച്ച് എസ്.എഫ്.ഐ. കോളേജില്‍ 19 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍, ജനറല്‍ ക്യാപറ്റ്ന്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, കെമിസ്ട്രി അസോസിയേഷന്‍ സെക്രട്ടറി, ഫസ്റ്റ് ഇയര്‍ റെപ്പ്, പിജി റെപ്പ് സീറ്റുകലില്‍ ഉള്‍പ്പെടെ 9 ജനറല്‍ സീറ്റുകളില്‍ ആറിലും കെമിസ്ട്രി അസോസിയേഷന്‍, ഫസ്റ്റ് ഇയര്‍ റപ്പ്, പിജി റപ്പ് എന്നിവയിലും എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചു.

ഇവിടെ എസ്.എഫ്.ഐ സെക്കന്റ് ഇയര്‍ റപ്പ് വിഭാഗത്തില്‍ കൊടുത്ത നോമിനേഷനില്‍ ഒരു പത്രിക കോളേജ് തള്ളിയിരുന്നു. സെക്കന്റ്‌ ഇയർ ഡിസിയില്‍ യു.ഡി.എസ്.എഫിനാണ് വിജയം. എം.എസ്.എഫ്‌ യൂണിറ്റ് ഭാരവാഹിയും മൂടാടി പഞ്ചായത്ത് എം.എസ്.എഫ്‌ ട്രഷററുമായ സുഹൈൽ ആയടത്തിലാണ് വിജയിച്ചത്. ഇവിടെ യു.ഡി.എസ്.എഫിന്റെ രണ്ട് നോമിനേഷനുകള്‍ തള്ളിപോയിരുന്നു. കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐയായിരുന്നു കോളേജ് യൂണിയന്‍ ഭരിച്ചിരുന്നത്.

മുചുകുന്ന് കോളേജില്‍ ആറ് സീറ്റില്‍ എതിരില്ലാതെ എസ്.എഫ്.ഐ വിജയിച്ചു. കോളേജിൽ ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് യു.ഡി.എസ്.എഫ്‌ എതിരില്ലാതെ വിജയിച്ചു. യു.ഡി.എസ്.എഫ്‌ സ്ഥാനാർത്ഥിയായി സാരംഗാണ് വിജയിച്ചത്. മൊത്തം 16 സീറ്റുകളിലേക്കാണ് ഇവിടെ മത്സരം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐയായിരുന്നു കോളേജ് യൂണിയന്‍ ഭരിച്ചിരുന്നത്.

ഗുരുദേവ കോളേജില്‍ മൊത്തം 12 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. എന്നാല്‍ എ.ബി.വി.പി, യു.ഡി.എസ്.എഫ്‌
മത്സരാര്‍ത്ഥികളുടെ നോമിനേഷനുകളില്‍ തെറ്റുകള്‍ ഉണ്ടായിട്ടും അവ തള്ളിയില്ലെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. ഇതിനെ തുടര്‍ന്ന് എസ്.എഫ്.ഐ കഴിഞ്ഞ ദിവസങ്ങളില്‍ കോളേജില്‍ സമരം നടത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരം ചെയ്യാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.

നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ മൂടാടി മലബാർ കോളേജിൽ എസ്.എഫ്.ഐയുടെ വൈസ് ചെയര്‍മാന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 17 സീറ്റിൽ 8 സീറ്റുകളില്‍ എതിരില്ലാതെ എം.എസ്.എഫ് വിജയിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി, ജനറൽ സ്പോർട്സ് ക്യാപ്റ്റൻ തുടങ്ങിയ ജനറൽ സീറ്റിലേക്കും കൊമേഴ്സ്, മാനേജ്മെൻ്റ് , ഇംഗ്ലീഷ്, കംമ്പ്യൂട്ടർ , ഫുഡ് ടെക്നോളജി തുടങ്ങിയ അസോസിയേഷനുകളും ഫസ്റ്റ് ഇയർ സീറ്റുകളിലേക്കുമാണ് എം.എസ്.എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 7 സീറ്റുകളിലേക്കാണ് ഇനി തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഡിഎസ്എഫ് ആയിരുന്നു യൂണിയന്‍ ഭരിച്ചിരുന്നത്.

ചേലിയ ഇലാഹിയ കോളേജിൽ 16ൽ 12 സീറ്റിൽ എതിരില്ലാതെ ഒറ്റക്ക് യൂണിയൻ നിലനിർത്തി എം.എസ്.എഫ്‌. ഇവിടെ എസ്.എഫ്.ഐ നല്‍കിയ എല്ലാ നോമിനേഷനുകളും തള്ളിപോയിരുന്നു. മാത്രമല്ല കെ.എസ്.യുവിന്റെ 4 നോമിനേഷന്‍ ഒഴികെ ബാക്കിയെല്ലാ നോമിനേഷനുകളും തള്ളിപോയിരുന്നു. കഴിഞ്ഞ വര്‍ഷം എം.എസ്.എഫ്‌ ആയിരുന്നു യൂണിയന്‍ ഭരിച്ചിരുന്നത്. എസ്.എഫ്.ഐ കൊടുത്ത നോമിനേഷനുകള്‍ തെറ്റുകള്‍ ഉണ്ടെന്ന് ചൂണിക്കാട്ടിയാണ് പത്രികള്‍ തള്ളിയത്.

ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, ഫൈൻ ആർട്സ് സെക്രട്ടറി, സ്റ്റുഡൻ്റ് എഡിറ്റർ തുടങ്ങിയ ജനറൽ സീറ്റിലേക്കും കൊമേഴ്സ്, മാനേജ്മെന്റ്, സോഷ്യോളജി തുടങ്ങിയ അസോസിയേഷനുകളും ഫസ്റ്റ് ഇയർ, സെക്കൻ്റ് ഇയർ സീറ്റുകളിലേക്കുമാണ് എം.എസ്.എഫ്‌ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 4 സീറ്റുകളിലേക്ക് മാത്രമാണ് ഇനി തിരഞ്ഞെടുപ്പുള്ളത്.

കൊയിലാണ്ടി കെ.എ.എസ് കോളേജില്‍ 16 ക്ലാസ് റെപ്രസെന്ററ്റീവുകളിലായി 13 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ നാല്‌ ക്ലാസ് റെപ്രസെന്ററ്റീവുകളായി എതിരില്ലാതെ എസ്.എഫ്.ഐ വിജയിച്ചു. ഇവിടെ കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐ ആണ്‌ യൂണിയന്‍ ഭരിച്ചത്‌.

Description: Colleges in Koyilandy are in the heat of election