പാരീസില്‍ ഒരു സഹായവും നല്‍കിയില്ല, പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്; പി.ടി.ഉഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തിതാരം വിനേഷ് ഫോഗട്ട്


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് പി.ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് ഭാരപരിശോധനയെ തുടര്‍ന്ന് ആയോഗ്യത പ്രഖ്യാപിച്ച തനിക്ക് പി.ടി.ഉഷ ഒരു സഹായവും നല്‍കാതെ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തതെന്നാണ് വിനേഷ് ആരോപിക്കുന്നത്.

ആശുപത്രിയില്‍ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് പി.ടി ഉഷ ചെയ്തതെന്നും വിനേഷ് ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നാല ശാരീരികസ്വസ്ഥതകളെ തുടര്‍ന്ന് വിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയത്തിയ പി.ടിഉഷ വിനേഷ് ഫോഗട്ടിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ തന്നോട് പറയാതൊയാണ് പി.ടി ഉഷ ചിത്രമെടുത്തതെന്നും അതാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നും വിനേഷ് പറഞ്ഞു.

” എന്ത് പിന്തുണയാണ് എനിക്ക് അവിടെ ലഭിച്ചത്? പി.ടി.ഉഷ മേഡം ആശുപത്രിയില്‍ വന്നുകണ്ടിരുന്നു. ഒരു ഫോട്ടോ എടുത്തു. നിങ്ങള്‍ പറഞ്ഞതുപോലെ, രാഷ്ട്രീയത്തില്‍ അടച്ചമുറികള്‍ക്കുള്ളില്‍ പലതും സംഭവിക്കാറുണ്ട്. അതുപോലെ, അവിടെയും (പാരീസ്) രാഷ്ട്രീയമാണ് നടന്നത്. അതുകൊണ്ടാണ് ഞാന്‍ ആകെ തകര്‍ന്നുപോയത്. ഒരുപാട് ആളുകള്‍ എന്നോട് ഗുസ്തി ഉപേക്ഷിക്കരുതെന്ന് പറയുന്നുണ്ട്. എന്തിനുവേണ്ടിയാണ് ഞാന്‍ തുടരുന്നത്! ഇവിടെ എല്ലായിടത്തും രാഷ്ട്രീയമാണ്” വിനേഷ് പറഞ്ഞു.

‘നിങ്ങള്‍ ഒരു ആശുപത്രി കിടക്കയിലാണ്, പുറത്ത് എന്താണ് ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നത്. എനിക്ക് പിന്തുണയുമായി നില്‍ക്കുന്ന എല്ലാവരേയും കാണിക്കാന്‍ വേണ്ടി, ഒരു ഫോട്ടോ ക്ലിക്കുചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ എന്നോടൊപ്പമുണ്ടെന്ന് പറയാന്‍ ശ്രമിക്കുന്നത് ഷോ മാത്രമാണ്. എന്നോട് പറയാതെ ആ ചിത്രമെടുത്തത് ശരിയല്ല. എ?ന്നെ പിന്തുണക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നിങ്ങള്‍ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്.” വിനേഷ് വ്യക്തമാക്കി.

Summary: ‘Clicked photo on hospital bed without my consent, gave no support’: Vinesh Phogat blasts IOA chief PT Usha