ഏക ആശ്രയമായിരുന്ന മകള്‍ ഇനിയില്ല; ചേലിയയിലെ വിഷ്ണുപ്രിയയുടെ അപ്രതീക്ഷിത വിയോ​ഗം ഉൾക്കൊള്ളാനാകാതെ കുടുംബം


കൊയിലാണ്ടി: ഏകമകള്‍ വിഷ്ണുപ്രിയയെ എന്നെന്നേക്കുമായി നഷ്ടമായി എന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കൊയിലാണ്ടി ചേലിയ എമ്മെച്ചംകണ്ടി വേലായുധനും സരസ്വതിയും. വാഹനാപകടത്തില്‍ പരിക്കേറ്റ വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന്റെ വിയോഗവാര്‍ത്തയുണ്ടാക്കിയ ആഘാതം വിട്ടുമാറുംമുമ്പാണ് വിഷ്ണുപ്രിയയെക്കൂടി കുടുംബത്തിന് നഷ്ടമായിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പാണ് വിഷ്ണുപ്രിയയുടെ വിവാഹം നടന്നത്. താമരശ്ശേരിയിലെ ഭര്‍തൃവീട്ടില്‍ നിന്നും കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ചേലിയയിലെ വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് പോകാം എന്ന പ്രതീക്ഷയോടെയാണ് രണ്ടുപേരും ബൈക്കില്‍ ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നും തിരിച്ചത്.

ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കോക്കല്ലൂരില്‍വെച്ച് ടിപ്പര്‍ ലോറി ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഖില്‍ ബുധനാഴ്ച രാവിലെ മരണപ്പെട്ടു. ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വിഷ്ണുപ്രിയയും യാത്രയാവുകയായിരുന്നു.

ALSO READ- ബാലുശ്ശേരിയിലെ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു; മരണപ്പെട്ടത് ചേലിയ സ്വദേശിനി വിഷ്ണുപ്രിയ

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം താമരശ്ശേരിയിലെ ഭര്‍തൃവീട്ടില്‍ കൊണ്ടുപോകും. ഇവിടെ നിന്നും ചേലിയയിലെ വീട്ടിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് സംസ്‌കാരം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും.