വടി ഉപയോഗിച്ച് ചില്ലുകള്‍ തകര്‍ത്തശേഷം ഓടി മറഞ്ഞു; പേരാമ്പ്ര പന്തിരിക്കരയില്‍ വീടിന് നേരെയുള്ള അജ്ഞാതരുടെ അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌


പേരാമ്പ്ര: പന്തിരിക്കരയില്‍ വീടിന് നേരെ അജ്ഞാതര്‍ നടത്തിയ അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മദ്രസ റോഡിന സമീപം മണ്ണാറത്ത്‌ സ്വദേശി ജാബറിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി 12 മണിയോടെ അജ്ഞാതരുടെ അക്രമണമുണ്ടായത്.

വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് അക്രമണം നടത്തിയ ദൃശ്യങ്ങള്‍ ലഭിച്ചത്. ട്രൗസറും മാസ്‌ക്കും ധരിച്ചെത്തിയ രണ്ടു യുവാക്കളാണ് അക്രമണം നടത്തിയത്. തുടക്കത്തില്‍ പാന്റും ഷര്‍ട്ടുമിട്ട മൂന്ന് യുവാക്കളാണ് വീടിന് സമീപത്തേക്ക് വന്നത്. കുറച്ച് നേരം മൂവരും വീട് നോക്കി സംസാരിക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ വീട്ടില്‍ കയറി അക്രമണം നടത്തിയത് രണ്ടു പേര്‍ മാത്രമാണ്.

വീടിന് സമീപത്ത് കുറച്ച് നേരം നിന്ന് യുവാക്കളിലൊരാള്‍ വീട് ചൂണ്ടി കാണിക്കുകയും തുടര്‍ന്ന് മുറ്റത്ത് കയറി വീടിന്റെ മുന്‍വശത്തെ കൈവരിയിലുള്ള ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. വടി കഷ്ണം ഉപയോഗിച്ച് ചില്ലുകള്‍ തകര്‍ത്ത് ഇരുവരും ഓടുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

സംഭവത്തില്‍ വീട്ടുടമ ജാബിര്‍ പെരുവണ്ണാമൂഴി പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ജാബിറിന്റെ അനിയനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.