കുറഞ്ഞ ചിലവില്‍ ഫാമിലിക്കൊപ്പം പൈതല്‍മലയിലേക്ക് ഒരു യാത്ര പോയാലോ; കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു


കണ്ണൂര്‍: അതി തീവ്ര മഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രകൾ പുനരാരംഭിച്ചു. കണ്ണൂരില്‍ നിന്നും പൈതല്‍മല, കോഴിക്കോട്, വാഗമണ്‍, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് പുനരാരംഭിച്ചത്‌.

കൊല്ലൂർ
ആഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ എത്തും. ക്ഷേത്ര ദർശനം കഴിഞ്ഞു സർവജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പുലർച്ചെ 5.30 ന് കൊല്ലൂരിൽനിന്നും പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവ ക്ഷേത്രം, അനന്തപുര ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ചു വൈകുന്നേരം ബേക്കൽ കോട്ടയും സന്ദർശിച്ച് രാത്രി 7.30ന് കണ്ണൂരിൽ എത്തിച്ചേരുന്നു. ഒരാൾക്ക് 2850 രൂപയാണ് ചാർജ്.

വാഗമൺ
ആഗസ്റ്റ് 23 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ശനിയാഴ്ച്ച രാവിലെ വാഗമണിൽ എത്തിച്ചേരുന്നു. ഞായറാഴ്ച്ച രാവിലെ മൂന്നാറിലെ ചതുരംഗപാറ, ആനയിറങ്ങൽ ഡാം, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്, സിഗ്‌നൽ പോയിന്റ്, മാലയ് കള്ളൻ കേവ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് തിങ്കളാഴ്ച്ച രാവിലെ കണ്ണൂരിൽ തിരിച്ചെത്തുന്നു. ഒരാൾക്ക് 4100 രൂപയാണ് ചാർജ്.

കോഴിക്കോട്
ആഗസ്റ്റ് 18,25 തീയതികളിൽ പുറപ്പെടുന്ന ഏകദിന യാത്രയിൽ കോഴിക്കോട് ജില്ലയിലെ കരിയത്തുംപാറ, തോണിക്കടവ് ടവർ, ജാനകിക്കാട്, പെരുവണ്ണാമൂഴി ഡാം എന്നിവ സന്ദർശിക്കുന്നു. ഒരാൾക്ക് 950 രൂപയാണ് ചാര്ജ്.

പൈതൽമല
ആഗസ്റ്റ് 25 ന് രാവിലെ 6.30 നു പുറപ്പെട്ടു പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിച്ചു രാത്രി ഒമ്പത് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്നു. ഒരാൾക്ക് 950 രൂപയാണ് ചാർജ്. ബുക്കിങ്ങിന് 8089463675, 9497007857എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.