‘മാഞ്ഞുപോയത് അർപ്പണബോധത്തിന്റെ സൗന്ദര്യം സൂക്ഷിച്ച കാലഘട്ടം’; മുൻ കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡന്റും ​സ്വാതന്ത്ര സമര സേനാനിയുമായ ഗോപാലൻകുട്ടി മേനോനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ബിനോയ് വിശ്വം


കൊയിലാണ്ടി: മുൻ കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡന്റും ​ഗാന്ധിയനും സ്വാതന്ത്ര സമര സേനാനനിയുമായ ഗോപാലൻകുട്ടി മേനോന്റെ വിയോ​ഗത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ബിനോയ് വിശ്വം. അദ്ദേഹത്തിന്റെ വിയോ​ഗത്തോടെ ത്യാഗിയായ ഒരു മനുഷ്യന്റെ വേർപാട് മാത്രമല്ല രേഖപ്പെടുത്തുന്നതെന്നും അർപ്പണബോധത്തിന്റെ സൗന്ദര്യം സൂക്ഷിച്ച് വച്ച ഒരു കാലഘട്ടമാണ് മാഞ്ഞ് പോവുന്നത്. ഗോപാലൻകുട്ടി മേനോൻ ആദ്യം കോൺഗ്രസും തുടർന്ന് കമ്യൂണിസ്റ്റുമായി 106 വയസ്സു വരെ ജീവിച്ചു. അവസാനത്തെ കുറേ വർഷങ്ങൾ ഒഴിച്ചാൽ അദ്ദേഹം എന്നും എന്തെങ്കിലും പ്രവൃത്തിയിൽ മുഴുകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബിനോയ് വിശ്വന്റെ വാക്കുകളിലൂടെ…

സഖാവ് ഗോപാലൻകുട്ടി മേനോന്റെ മരണം ത്യാഗിയായ ഒരു മനുഷ്യന്റെ വേർപാട് മാത്രമല്ല രേഖപ്പെടുത്തുന്നത്. അർപ്പണബോധത്തിന്റെ സൗന്ദര്യം സൂക്ഷിച്ച് വച്ച ഒരു കാലഘട്ടം മാഞ്ഞ് പോവുകയാണ്. എല്ലാ തരത്തിലും പ്രക്ഷുബ്ധമായിരുന്ന ആ കാലം നമുക്ക് തന്ന വലിയ മനുഷ്യർ ഓരോരുത്തരായി പോയി തീരുന്നു. നമ്മൾ ഇന്ന് ചവിട്ടി നിൽക്കുന്ന ഈ അടിത്തറ അവർ കെട്ടിപ്പൊക്കിയതാണ്. അവരുടെ ചോരയും വിയർപ്പും കണ്ണുനീരും ചേർത്താണ് ആ അടിത്തറയിലെ ഓരോ ശിലയും വാർത്തെടുത്തത്.

ദേശീയ അംഗീകാരമോ അത് തരുന്ന സ്ഥാനമാനങ്ങളോ പദവികളോ ഒന്നും കണ്ട് കൊണ്ടല്ല അവർ നാടിന്റെ വിമോചന പോരാട്ട ഭൂമികയിലേക്ക് ചാടിയിറങ്ങിയത്. അവരുടെ ചിന്തകൾ അത്രയും നാടിനേയും നാട്ടുകാരേയും പറ്റിയായിരുന്നു. ‘ത്യാഗമെന്നതേ നേട്ടം, താഴ്മതാണഭ്യുന്നതി’ എന്നതായിരുന്നു അവരുടെ മതം. ആ മതം ചൂണ്ടിക്കാണിച്ച വഴിയിലൂടെയാണ് സഖാവ് ഗോപാലൻകുട്ടി മേനോൻ സഞ്ചരിച്ചത്. ഗോപാലൻകുട്ടി മേനോൻ ആദ്യം കോൺഗ്രസും തുടർന്ന് കമ്യൂണിസ്റ്റുമായി 106 വയസ്സു വരെ ജീവിച്ചു. അവസാനത്തെ കുറേ വർഷങ്ങൾ ഒഴിച്ചാൽ അദ്ദേഹം എന്നും എന്തെങ്കിലും പ്രവൃത്തിയിൽ മുഴുകിയിരുന്നു.

കൊയിലാണ്ടിക്കടുത്ത് അള്ളമ്പത്തൂർ എന്ന ഗ്രാമത്തിൽ ജീവിക്കാൻ വകയുണ്ടായിരുന്ന കുടു ബത്തിലാണ് അദ്ദേഹം ജനിച്ചത്. ചുട്ടേത്ത് തറവാട്ടിലെ കണാരൻ നായർ ,ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ സ്വാതന്ത്ര്യത്തിന്റെ വിളി ആ ബാലൻ കേട്ടു. കെ.കേളപ്പന്റെ ശിക്ഷണത്തിലാണ് അന്ന് കൊയിലാണ്ടിയിലെ കോൺഗ്രസുകാർ രാഷ്ട്രീയത്തേയും സമൂഹത്തേയും പഠിച്ചത്. ഹരിജനോദ്ധാരണവും ഹിന്ദി പ്രചാരണവും ചർക്കയിൽ നൂൽനൂൽക്കലുമെല്ലാം ആവേശപൂർവ്വം ഏറ്റെടുത്ത കോൺഗ്രസ്സുകാരനായിരുന്നു അദേഹം.

1934 ൽ മഹാത്മാഗാന്ധി കൊയിലാണ്ടിയിൽ വന്നപ്പോൾ തീവണ്ടിയാപ്പീസിലെ വിശ്രമമുറിയിൽ ഗാന്ധിജിയെ പരിചരിക്കാൻ കെ.കേളപ്പൻ നിയോഗിച്ച മൂന്ന് പേരടങ്ങുന്ന വിദ്യാർത്ഥി സംഘത്തിന്റെ നേതാവായിരുന്നു ഗോപാലൻകുട്ടി മേനോൻ . കൊയിലാണ്ടിയിൽ നിന്നും വണ്ടി കേറുമ്പോൾ ഗാന്ധിജി അവരോട് പറഞ്ഞത് സത്യസന്ധരായ് ജീവിക്കാനും ഹിന്ദി നല്ലവണ്ണം പഠിക്കാനുമായിരുന്നു.

കോൺഗ്രസിൽ ആശയ സമരം ശക്തിപ്രാപിക്കുകയായിരുന്നു. ഉത്പതിഷ്ണു ബോധമുള്ള ചെറുപ്പക്കാരല്ലാം പി.കൃഷ്ണപിള്ളയെന്ന അതുല്യ പ്രഭാവമുളള നേതാവിലേക്ക് ആകൃഷ്ടരാവുകയായിരുന്നു. ആ ബന്ധം ഗോപാലൻ കുട്ടി മേനോനെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കാരനും വൈകാതെ കമ്യൂണിസ്റ്റ്കാരനുമാക്കി.

പന്തയലായനി പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവൃത്തിച്ചതിന്റെ അനുഭവങ്ങളുമായാണ് പാർട്ടി തീരുമാനപ്രകാരം അദേഹം ദേശാഭിമാനിയുടെ മാനേജരായി ചുമതലയേറ്റത്. കമ്മ്യൂണിസ്റ്റ്കാരിൽ ആകെ നടുക്കമുളവാക്കിക്കൊണ്ട് പ്രസ്ഥാനം ഭിന്നിച്ചപ്പോൾ ദേശാഭിമാനി ഭിന്നിച്ച് പോയ സഖാക്കളുടെ വരുതിയിലെത്തി. സത്യസന്ധതയും ആശയദൃഢതയും മുഖമുദ്രയാക്കിയ ഗോപാലൻകുട്ടി മേനോന് സംശയമുണ്ടായില്ല. അദ്ദേഹം തന്റെ മാതൃപ്രസ്ഥാനമായ സിപിഐ ക്കൊപ്പം ഉറച്ച് നിൽക്കാനാണ് തീരുമാനിച്ചത്. ആൾക്കൂട്ടവും താരതമ്യേനെ വിഭവശേഷിയും അപ്പുറത്തായിരുന്നു. എന്നാൽ ഇപ്പുറത്തെ ദാരിദ്ര്യവും ആശയ സംമ്പുഷ്ടതയും ആണ് ഗോപാലൻകുട്ടി മേനോന് സ്വീകാര്യമായത്. അതിന്റെ ഫലമായി നവജീവനും ജനയുഗവും അടക്കമുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെ ചെറിയ ഓഫീസുകളിൽ അദ്ദേഹം സുഖവും അഭിമാനവും കണ്ടെത്തി.

കമ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ച വർഷങ്ങളിൽ കോഴിക്കോട് സി പി ഐ തുലോം ശുഷ്കമായിരുന്നു. പാർട്ടി സംഘാടനത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാനും അദേഹം മുമ്പിലുണ്ടായിരുന്നു. 1970 കളുടെ രണ്ടാം പകുതിയിൽ AISF ന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കോഴിക്കോട്ടെ സിപിഐ നേതാക്കളുടെ നീണ്ട നിര കണ്ട് ഞാൻ അത്ഭുതപ്പെട്ട് പോയി. അവർ എല്ലാവരും പി.കൃഷ്ണപിള്ളയുടെ സംഘാടക മികവിന്റെ സൃഷ്ടികളായിരുന്നു. കല്ലാട്ട് കൃഷ്ണൻ, പി.ആർ. നമ്പ്യാർ ,എം. കണാരൻ , ബാലേട്ടൻ എന്ന് മാത്രം വിളിക്കപ്പെട്ട പി കെ.ബാലകൃഷ്ണൻ , നടുക്കണ്ടി മുഹമ്മദ് കോയ , കെ പി മുഹമ്മത് കോയ , മഞ്ചുനാഥ റാവു, കെടി. ഗോപാലൻ മാഷ് , എം.കുമാരൻ മാസ്റ്റർ, പി. കോരുജി അങ്ങനെ നീണ്ടു പോകുന്നു ആ നിര. അവർക്കിടയിൽ അതേ തലപ്പൊക്കമുള്ള ശാന്തശീലനും മൃദുഭാഷിയുമായ ഗോപാലൻകുട്ടിമേനോനും ഉണ്ടായിരുന്നു. പിന്നീട് 1980 ൽ സഖാവ്.സി.രാജേശ്വര റാവുവിന്റെ പരിഭാഷകനായി വീണ്ടും കോഴിക്കോട് എത്തിയപ്പോഴാണ് അവരെ എല്ലാവരേയും ഒരുമിച്ച് വീണ്ടും കണ്ടത്. അന്ന് വിദ്യാർത്ഥിയായിരുന്ന എന്റെ മേൽ ആ കാരണവൻമാരെല്ലാം ചേർന്ന് കോരിച്ചൊരിഞ്ഞ സ്നേഹവാത്സല്യങ്ങൾ എക്കാലവും ഒർത്ത് വെക്കാനുള്ള വിലപ്പെട്ട സമ്പാദ്യമാണ്.

ഗോപലൻ കുട്ടി മേനോനുമായി ആഴത്തിൽ അടുക്കാൻ അവസരമുണ്ടായത് 1987 ൽ ജനയുഗം പത്രാധിപർ ആകാൻ വീണ്ടും കോഴിക്കോട്ടെത്തിയപ്പോഴാണ്. ജോസഫ് റോഡിലെ പഴകി വീഴാറായ നീണ്ട കെട്ടിടമായിരുന്നു ജനയുഗം ഓഫിസ്. അവിടെ അച്ചുകൾ പെറുക്കി വെക്കുന്ന കമ്പോസിങ്ങും കടകട ബഹളം വെക്കുന്ന പഴയ പ്രസും നടുവിൽ പല തലമുറകളിൽപെട്ട ഞങ്ങൾ സഖാക്കളും. കാലത്ത് പത്ത് മണിക്കെത്തിയാൽ ഒന്നാമത്തെ പത്രം ഇറക്കിയിട്ടേ ഞങ്ങൾ ഇറങ്ങിയിരുന്നുള്ളു. പ്രൂഫ് നോട്ടവും വാർത്തകൾ പരിഭാഷപ്പെടുത്തലും മുഖപ്രസംഗം എഴുത്തുമെല്ലാം ഞാൻ പരിശീലിച്ചത് ആ കളരിയിൽ നിന്നാണ്. അപ്പുറത്തെ മുറിയിൽ പിറ്റേന്നത്തെ പത്രമടിക്കാനുള്ള കടലാസ് വാങ്ങാനുള്ള കാശിനെ കുറിച്ച് ആലോച്ചിച്ച് ഉഴറുന്ന മൂന്ന് പേരുണ്ടായിരുന്നു. കണാരേട്ടനും ഗോപാലൻ കുട്ടി മേനോനും ഗംഗാധരേട്ടനുമായിരുന്നു ആ മൂന്ന് പേർ. അവരും എകെ. തങ്കപ്പേട്ടനും നടേരി ഗംഗാധരനും കെ ടി സുരേഷും കെ പി.മുഹമ്മദ് കോയയും എല്ലാം ചേർന്നാണ് എന്നെ പത്രപ്രവർത്തനം പഠിപ്പിച്ചത്. അവരുടെ സ്കൂൾ ഏത് ജേർണലിസം കോളേജിനേക്കാൾ കരുത്തുള്ളതാണന്ന് എനിക്ക് പലപോഴും തോന്നിയിട്ടുണ്ട്.
എഴുപത് വയസ് കഴിഞ്ഞ പോഴായിരിക്കും ഗോപാലൻ കുട്ടി മേനോൻ ജനയുഗം വിട്ടത്. ആ വിട്ട് പോകൽ പക്ഷെ വിശ്രമിക്കാൻ വേണ്ടിയായിരുന്നില്ല. കോഴിക്കോട് സിറ്റി കമ്മിറ്റി സെക്രട്ടറിയായിരുന്ന ഗോവിന്ദൻ നായർ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞു. ഭാരമേറിയ ആ ചുമതല ഏറ്റെടുക്കാൻ പാർട്ടി ഗോപലൻ കുട്ടി മേനോനോട് പറഞ്ഞു. പാർട്ടിയെ അനുസരിച്ച് മാത്രം ശീലിച്ച സഖാവ് യാതൊരു മടിയും പറയാതെ ആ ഭാരം തലയിലേറ്റി. ഗോപാലൻകുട്ടി മേനോൻ സെക്രട്ടറിയായിരുന്ന സിറ്റി കമ്മിറ്റിയിൽ ഉപരിഘടകത്തിലെ അംഗമെന്ന നിലയിൽ ഞാൻ പലവട്ടം പങ്കെടുത്തിട്ടുണ്ട്. ഗോപാലൻകുട്ടിമേനോൻ മഹാത്മാഗാന്ധിയേയും പി.കൃഷ്ണപിള്ളയേയും കെ.കേളപ്പനേയും കണ്ട നേതാവാണ്. കമ്മിറ്റിയിൽ ഉള്ള ഇളമുറക്കാർ അനുഭവസമ്പത്തിൽ എത്രയോ നിസ്സാരൻമാർ. അവരെല്ലാം പറയുന്ന നിർദ്ദേശങ്ങളുo വിമർശനങ്ങളുമെല്ലാം അക്ഷോഭ്യനായി കേട്ടിരിക്കുന്ന സിറ്റി സെക്രട്ടറിയുടെ മുഖം ഓർമ്മയിലേക്ക് വരുന്നു.

ഞാൻ ഗോപാലൻകുട്ടി മേനോന്റെ മകൻ ജയ ഗോപാലനോടൊപ്പം എ ഐ എസ് എഫിൽ പ്രവൃത്തിച്ച് വന്ന ആളാണ്. മകൾ ജയന്തിയും എനിക്ക് അടുപ്പമുള്ള സുഹൃത്താണ്. അങ്ങനെ നോക്കിയാൽ മക്കളുടെ കൂട്ടുകാരൻ . പക്ഷെ ആ വീട്ടിൽ ചെല്ലുമ്പോൾ രാഷ്ട്രീയം സംസാരിക്കുമ്പോൾ എല്ലാം ഒരു നേതാവിനായി മാറ്റി വെക്കേണ്ട ആദരവുകളെല്ലാം അദ്ദേഹം എനിക്കായി മാറ്റി വച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ ചെറുതായി പോയിട്ടുണ്ട്. ചിലപ്പോൾ അത് അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. പാർട്ടിയിൽ തന്റെ തലമുറ പഠിച്ച രാഷ്ട്രീയ അച്ചടക്കത്തിന്റെ ഭാഗമാണതെന്നും അത് മാറ്റാനാവില്ലന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഖാവിന്റെ ഭാര്യ ഭാനുമതി ടീച്ചർ ഭർത്താവിന്റെ നിഴലായി നിന്ന് രാഷ്ട്രീയം പഠിച്ച ആളാണ്. കോഴിക്കോട് കോർപറേഷനിലെ ജനങ്ങൾക്ക് പ്രിയങ്കരിയായ കൗൺസിലർ ആയിരുന്നു അവർ. ഒടുവിൽ കലശലായ മറവി രോഗത്തിന് അടിപ്പെടും വരെ അമ്മയുടെ സ്നേഹത്തോടെയാണ് അവർ പെരുമാറിയിട്ടുള്ളത്. ഇടക്കിടയ്ക്ക് വീട്ടിൽ വരണമെന്ന വാക്കുകളോടെയല്ലാതെ ഇന്നോളം ഗോപാലൻകുട്ടി മേനോൻ ആ വീട്ടിൽ നിന്ന് എന്നെ യാത്രയാക്കിയിട്ടില്ല.

ശശാങ്കൻ മരണപ്പട്ടതിന് ശേഷം ഒരിക്കൽ അവിടെ പോയപോഴാണ് ഗോപാലൻ കുട്ടിമേനോൻ വികാരഭരിതനാവുന്നത് ഞാൻ കണ്ടത്. അല്ലാത്തപ്പോഴെല്ലാം ധീരതയാർന്ന അക്ഷോഭ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഗാന്ധിജിയും കൃഷ്ണ പിള്ളയുമായിരിക്കാം ആ പ്രത്യേക തരം ഗുണവിശേഷത്തിന്റെ കാരണക്കാർ. വെസ്റ്റ് ഹിൽ വഴി കടന്നുപോകുമ്പോഴെല്ലാം കണ്ണുകൾ ആ ഇടവഴിയിലേക്ക് പാളിപ്പോകാറുണ്ടായിരുന്നു. അത് സഖാവിന്റെ വീട്ടിലേക്കുള്ള വഴിയാണ്. ആ വഴിയിലൂടെ തന്റെ കാലൻ കുടയുമായി സഖാവ് ഗോപലൻകുട്ടി മേനോൻ ഇനി നടന്നു വരില്ല. ഒരുപാട് സ്നേഹവും ഉപദേശങ്ങളും കൈമാറിയിട്ടുള്ള പ്രിയ സഖാവെ വിട.