പെരുവട്ടൂരില്‍ വീണ്ടും തെരുവുനായ ആക്രമണം; രണ്ട് വയസ്സുകാരനടക്കം നാല് പേര്‍ക്ക് ഇന്ന് കടിയേറ്റു, പൊറുതിമുട്ടി ജനങ്ങള്‍


കൊയിലാണ്ടി: പെരുവട്ടൂരില്‍ വീണ്ടും തെരുവുനായ ആക്രമണം. രണ്ട് വയസ്സുകാരനടക്കം നാല് പേര്‍ക്ക് ഇന്ന് കടിയേറ്റു. പെരുവട്ടൂര്‍ അറുവയല്‍ കാഞ്ഞിരക്കണ്ടി വിജയലക്ഷ്മി(48), ഇവരുടെ മകള്‍ രചന രമേശ്(21) മകളുടെ മകന്‍ ധ്രുവിന്‍ ദക്ഷ്, മുബാറക് എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇന്ന് രാവിലെ 11 മണിയോടെ വീട്ടുമുറ്റത്ത് നിന്നാണ് എല്ലാവര്‍ക്കും കടിയേറ്റത്. രചനയ്ക്കും വിജയലക്ഷ്മിയ്ക്കും കാലിനാണ് കടിയേറ്റത്. രണ്ട് വയസ്സുള്ള കുട്ടിയുടെ നെറ്റിയ്ക്കും മൂക്കിനും പരിക്കേറ്റിട്ടുണ്ട്.

നായ ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താനായി എത്തിയ മുബാറക് എന്നയാള്‍ക്കും കൈയ്ക്ക് കടിയേറ്റിട്ടുണ്ട്. ഇയാള്‍ സമീപത്തെ വീട്ടില്‍ ജോലിയ്ക്കായി എത്തിയതായിരുന്നു. നായയെ ഓടിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് കൈയ്ക്ക് കടിയേറ്റത്. പരിക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പെരുവട്ടൂരില്‍ തെരുവുനായകള്‍ വിലസുന്നു; രണ്ട് പേര്‍ക്ക് കടിയേറ്റു, പേടിയില്‍ പ്രദേശവാസികള്‍

ഇന്നലെയും നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. നമ്പ്രത്ത് കുറ്റി ഷീബ, ആയിപ്പനംകുനി സത്യന്‍ എന്നിവരെയാണ് നായ കടിച്ചത്. രാവിലെ 7മണിയോടെ നടക്കാനിറങ്ങിയപ്പോഴാണ് സത്യനെ നായ അക്രമിച്ചത്. കാലിന് പരിക്കേറ്റ സത്യന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

രാവിലെ 9മണിയോടെ വീടിന് സമീപത്തെ കടയില്‍ പോയി വരുമ്പോഴാണ് ഷീബയ്ക്ക് കടിയേറ്റത്. കൈക്ക് പരിക്കേറ്റ ഷീബ കൊയിലാണ്ടി താലൂക്ക് ആശുത്രിയില്‍ ചികിത്സ തേടി. പെരുവട്ടൂരില്‍ അടുത്തിടെ നിരവധി പേര്‍ക്ക് തെരുവുനായ അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം 20ന് ആശാവര്‍ക്കര്‍ക്കും വിദ്യാര്‍ത്ഥിനിയ്ക്കും പരിക്കേറ്റിരുന്നു.

നവംബറില്‍ അറുവയലില്‍ പന്ത്രണ്ട് വയസുകാരനടക്കം മൂന്ന് പേര്‍ക്കാണ് തെരുവുനായ അക്രമണത്തില്‍ പരിക്കേറ്റത്. ഇടവേളയ്ക്ക് ശേഷം വീണ്ടും തെരുവുനായ അക്രമണം തുടങ്ങിയതോടെ പ്രദേശവാസികള്‍ പേടിയിലാണ്. റോഡിലൂടെ പോകുന്ന വാഹനത്തിന് പിന്നാലെയും സ്‌കൂള്‍ കുട്ടികളുടെ പിന്നാലെയും തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Summary: another-street-attack-in-peruvattur-four-people-including-a-two-year-old-boy-were-bitten-today.