ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെത്തുന്നവരുടെ മനം കവര്‍ന്ന് അമിതും ശാലിനിയും; അന്താരാഷ്ട്ര കരകൗശലമേളയില്‍ ശ്രദ്ധേയമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികള്‍ ഉണ്ടാക്കുന്ന പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍


വടകര: ഡിസംബർ 22 മുതല്‍ ജനുവരി 9 വരെ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കലാകരകൗശല മേള ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കുമ്പോൾ വിസ്മയമാവുകയാണ് മഹാരാഷ്ട്രാ സ്വദേശികളായ അമിത് പരേഷും ഭാര്യ ശാലിനി സുഹവുമാണ്.

ഇരുവരും ചേർന്ന് ഉണ്ടാക്കിയെടുക്കുന്ന പേപ്പർ പാവകളും, പെബിൾ ആർട്ടും ആരുടേയും മനം കവരും. ചെറിയ ഉരുളൻ കല്ലുകളിൽ മനോഹരമായ കാർട്ടൂൺ കഥാപാത്രങ്ങളുടെ നിറമുള്ള ചിത്രങ്ങളും പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധതരം പാവകളും സ്റ്റാളിലെത്തുന്ന ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റും വിധമാണ്. സുസ്ഥിര വികസനത്തിനു പ്രാധാന്യം നൽകികൊണ്ട് പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള വസ്തുക്കൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഇവർ ഉത്പന്നങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

ചെറിയ മരക്കമ്പുകൾ കുറുകെ മുറിച്ചു അതിൽ വരച്ചെടുക്കുന്ന മിഴിവാർന്ന ചിത്രങ്ങളും ഏവർക്കും മനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.

പ്രണയം, സൗഹൃദം, ബാല്യം സ്നേഹം തുടങ്ങിയ ആശയങ്ങളെ മുൻനിർത്തി ഭംഗിയുള്ള കലാസൃഷ്ടികൾക്ക് ആരാധകർ ഏറെയുണ്ടെന്ന് ഇവർ പറയുന്നു. ടാറ്റ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് ഭാവി സംരഭകർക്കുള്ള അംഗീകാരവും ഇവർ നേടിയെടുത്തിട്ടുണ്ട്.