ജനനതീയതി തെളിയിക്കാന്‍ ഇനി ആധാര്‍ സ്വീകാര്യമല്ല; പുതിയ തീരുമാനവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ


ജനന തീയതി തെളിയിക്കാൻ സ്വീകാര്യമായ രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ കാർഡിനെ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തിന് വഴങ്ങിയാണ് ഇ.പി.എഫ്.ഒ യുടെ തീരുമാനം.

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന 12 അക്ക വ്യക്തിഗത തിരിച്ചറിയൽ നമ്പറാണ് ആധാർ. ആധാർ പ്രാഥമികമായി ഒരു ഐഡന്റിറ്റി വെരിഫിക്കേഷൻ ടൂൾ ആണെന്നും ജനന തീയതി തെളിയിക്കാനുള്ള രേഖയ​ല്ലെന്നും ഇ.പി.എഫ്.ഒ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 16 ന് പുറത്തിറക്കിയ സർക്കുലറിൽ ഇ.പി.എഫ്.ഒ ഇതിനെക്കുറിച്ച് വിശദമമായി പരാമര്‍ശിച്ചിട്ടുണ്ട്. ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ആധാറിനെ കണക്കാക്കാൻ കഴിയില്ലെന്ന് അടുത്തിടെ ചില കോടതി വിധികളും ചൂണ്ടിക്കാണിച്ചിരുന്നു.

അംഗീകൃത സർക്കാർ ബോർഡ് അല്ലെങ്കിൽ യൂനിവേഴ്സിറ്റി നൽകുന്ന മാർക്ക്ഷീറ്റ്, സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് / സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി)/ പേരും ജനനത്തീയതിയും അടങ്ങുന്ന സർട്ടിഫിക്കറ്റ്, സേവന രേഖകളെ അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കറ്റ്, പാന്‍ കാർഡ്, കേന്ദ്ര/സംസ്ഥാന പെൻഷൻ പേയ്‌മെന്റ് ഓർഡർ, സർക്കാർ നൽകുന്ന ഡൊമിസൈൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, സർക്കാർ പെൻഷൻ, സിവിൽ സർജൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് ഇ.പി.എഫ്.ഒയുടെ ജനനത്തീയതിയുടെ തെളിവായി സ്വീകരിക്കുന്ന രേഖകൾ.