വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; മുതുകാട് സ്വദേശിയായ യുവാവിനെ കാപ്പചുമത്തി നാടുകടത്തി


പെരുവണ്ണാമൂഴി: വധശ്രമ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ചക്കിട്ടപ്പാറ മുതുകാട് വാഴെപ്പൊയിലില്‍ സച്ചിന്‍ സജീവ് (28)നെയാണ് നാടുകടത്തിയത്.

പെരുവണ്ണാമുഴി പോലീസ് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍ റെയിഞ്ച് ഡി.ഐ.ജിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സച്ചിന്‍ സജീവിനെ ആറുമാസക്കാലത്തേക്ക് കോഴിക്കോട് റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കണ്ണൂര്‍ റെയിഞ്ച് ഡിഐജിയാണ് കാപ്പ ഉത്തരവിറക്കിയത്.

മുതുകാട് പ്രദേശത്ത് നിരന്തരം അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വന്ന സംഘത്തില്‍ പെട്ടയാളാണ് സച്ചിന്‍ സജീവ്. കൂട്ടുപ്രതിയായ അഖില്‍ ബാലന്‍ എന്നയാള്‍ക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നതിന് കേരള ഹൈക്കോടതി രണ്ടുമാസം മുന്‍പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പെരുവണ്ണാമുഴി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊതുജന സമാധാനം തകര്‍ക്കുന്നവരെ അമര്‍ച്ച ചെയ്യുന്നതിനായുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് നടപടിയെന്ന് പെരുവണ്ണാമൂഴി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.