ബാലുശ്ശേരിയിൽ യുവാവിനെ പരസ്യ വിചാരണ നടത്തി ക്രൂരമായി ആക്രമിച്ച സംഭവം; തല വെള്ളത്തിൽ മുക്കിപ്പിടിച്ച് കൊല്ലാൻ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


ബാലുശ്ശേരി: പളളിയിൽ ഡി.വൈ.എഫ്.ഐ തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ പരസ്യ വിചാരണ നടത്തി ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ക്രൂര മര്‍ദ്ദനത്തിന് ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തല വെള്ളത്തില്‍ മുക്കിയ ശേഷം ജിഷ്ണുവിനെ കൊണ്ട് ചിലരുടെ പേര് പറയിക്കാനാണ് ശ്രമം. മണിക്കൂറുകളോളം ഇയാളെ അതി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആറുപേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ 29 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.


എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.

രണ്ട് മണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. രണ്ട് മണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിൽ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തന്റെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തുവിട്ടെന്നും കഴുത്തില്‍ കത്തിവച്ച്‌ പറയിച്ച്‌ വീഡിയോയും ചിത്രീകരിച്ചു.

വീഡിയോ കാണാം: