ചെന്നെയില്‍ ജോലി തേടിയെത്തിയ സുഹൃത്തുക്കളായ മലയാളി യുവാവും യുവതിയും ട്രെയിന്‍തട്ടിമരിച്ചു


ചെന്നൈ: ചെന്നെയില്‍ മലയാളി യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്പലക്കോത്ത് തറോല്‍ ടി ഐശ്വര്യ (28) പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി തേടി ചെന്നെയില്‍ എത്തിയതായിരുന്നു.

ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി എത്തിയ ഇവരെ സ്വീകരിക്കാന്‍ മുഹമ്മദ് റഫീഖ് എന്ന സുഹൃത്തും എത്തിയിരുന്നു. ഇതിനിടെ മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനേയും ഐശ്വര്യയേയും ട്രെയിന്‍ തട്ടുകയായിരുന്നു. ഷെരീഫ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.


ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് അപകടത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.