യന്ത്ര തകരാര്‍; 45 ഓളം മത്സ്യത്തൊഴിലാളികളുമായി പോയ വള്ളം കടലില്‍ കുടുങ്ങി, കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്


കൊയിലാണ്ടി: യന്ത്ര തകരാര്‍ മൂലം കടലില്‍ കുടുങ്ങിയ മത്സ്യബന്ധന വള്ളം കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിച്ചു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. തിക്കോടി കോടിക്കല്‍ കടല്‍പ്പുറത്ത് നിന്ന് സുമാര്‍ 7 നോട്ടിക്കല്‍ മൈല്‍അകലെ 45 ഓളം തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ ‘തെമൂമില്‍ അന്‍സാരി’ എന്ന വള്ളമാണ് യന്ത്രത്തകരാര്‍ സംഭവിച്ചതു മൂലം കടലില്‍ അകപ്പെട്ടത്.

ബേപ്പൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ സുനീറിന്റെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടിയില്‍ നിന്നും മറൈയ്ന്‍ എന്‍ ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു.

എസ്.ഐ. രാജന്‍, സി.പി.ഒ. വിപിന്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ ഹമിലേഷ്, അഭിഷേക് എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് അതിസാഹസികമായി രാത്രി പതിനൊന്നരയോടെ 45 പേരടങ്ങിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിച്ചത്.