അരിക്കുളത്ത് മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി


അരിക്കുളം: അരിക്കുളത്ത് മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുരുടിമുക്ക് വരിക്കപ്പുറത്ത് കണ്ടി താമസിക്കും ഏച്ചില്‍പ്പുറത്ത് സത്യനെയാണ് നാലംഗ സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് തന്റെ വീട്ടിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നവെന്ന് സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീട്ടില്‍ താനും ഭാര്യയും മാത്രം ഉള്ളപ്പോഴായിരുന്നു ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയതെന്നും പോകുവഴി പലയിടങ്ങളിലും വെച്ച് മര്‍ദിച്ചുവെന്നും സത്യന്‍ പറഞ്ഞു. അണേല, മുത്താമ്പി, നെല്യാടിക്കടവ് എന്നിവിടങ്ങളിലും അവസാനം കീഴരിയൂരിലെ ഒരുവീട്ടില്‍ എത്തിച്ചുമാണ് സംഘം മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നെഞ്ചിന് ചവിട്ടുകയും ചെവി കുത്തി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കഴുത്തിന് കത്തി വെച്ച പാടും ഉണ്ടെന്ന് സത്യന്‍ പറഞ്ഞു.

തനിയ്ക്ക് പരിചയമുണ്ടായിരുന്ന ആളുടെ വീട്ടിലേക്കാണ് പ്രതികള്‍ കൊണ്ടുപോയത്. ഈ പരിചയത്തിന്റെ പുറത്ത് രക്ഷപെടാന്‍ വഴിയൊരുങ്ങുകയായിരുന്നുവെന്നും പറഞ്ഞു. സത്യന്‍ നല്‍കിയ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.