രണ്ടുദിവസം മുമ്പ് കാണാതായി, ഇന്ന് കാട്ടില്‍ മൃതദേഹം; വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു


കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണന്‍ ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു.

തോല്‍പ്പെട്ടി നരിക്കല്ലില്‍ കാപ്പിത്തോട്ടത്തില്‍ ആണ് സംഭവം. തോട്ടത്തിന്റെ കാവല്‍ക്കാരനായി ജോലി നോക്കുകയായിരുന്നു ലക്ഷ്മണന്‍. രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കാട്ടാനയുടെ ആക്രമണത്തിലാണ് ലക്ഷ്മണന്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എസ്റ്റേറ്റിന്റെ 500 മീറ്റര്‍ മാറി വനപ്രദേശമാണ്. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്. എപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് വ്യക്തമല്ല.