ജില്ലയിലെ ഏക ‘മാതൃക സർക്കാർ’ സ്‌ക്കൂള്‍; അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ


പയ്യോളി: ജില്ലയിലെ ഏക ‘മാതൃക സർക്കാർ’ സ്‌ക്കൂളായി മാറാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കും വിധം സ്‌ക്കൂളുകളെ മാതൃകാവിദ്യാലയമാക്കി മാറ്റുന്ന സര്‍ക്കാറിന്റെ ‘മോഡല്‍ സ്‌ക്കൂള്‍’ പദ്ധതിയിലൂടെയാണ്‌ സ്‌ക്കൂള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് കൂടി മാതൃകയായി മികവുള്ള വിദ്യാലയമായി മാറുന്നത്.

മോഡൽ സ്കൂൾ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പത്തിന് ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ നിർവഹിക്കും. ഇതോടൊപ്പം ഒരു കോടി ചെലവിട്ട് നിർമിക്കുന്ന പുതിയ കെട്ടിട നിർമാണ ശിലാസ്ഥാപനം കാനത്തിൽ ജമീല എം.എൽ.എയും നിർവ്വഹിക്കും.

വിവിധ മേഖലകളുടെ വികസനത്തിന്നായി പതിമൂന്നേ മുക്കാൽ ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ സ്കൂളിന് അനുവദിക്കുക. മോഡല്‍ സ്‌ക്കൂള്‍’ പദ്ധതിയിലേക്ക് സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നായി ഓരോ സ്കൂളിനെ വീതമാണ് തിരഞ്ഞെടുത്തിരിക്കുന്നത്‌. 2018 മുതൽ സ്‌ക്കൂളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ജനകീയ വിഭവ സമാഹരണം വഴി പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ‘ഒപ്പം’ പദ്ധതിയിലൂടെ ‘ഒരു നാൾ ഒരു കോടി’ പ്രഖ്യാപനത്തിലൂടെയാണ് സ്കൂളിൻ്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് തുടക്കമിട്ടത്. അന്ന് ലക്ഷ്യമിട്ടതിനേക്കാൾ കോടിയലധികം രൂപയാണ്‌ സ്കൂളിൻ്റെ വികസനത്തിനായി ലഭിച്ചത്.

പി.ടി.എ പ്രസിഡന്റുമാരായിരുന്ന കെ.പി ഗിരീഷ് കുമാർ, ബിജു കളത്തിൽ പ്രധാന അധ്യാപകനായിരുന്ന കെ.എം ബിനോയ് കുമാർ എന്നിവരുൾപ്പടെയുള്ള കൂട്ടായ പ്രവർത്തനമാണ് സ്‌ക്കൂളിനെ മികവുറ്റതാക്കി മാറ്റിയതിന്റെ മറ്റൊരു പ്രധാന കാരണം. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ആകാശയാത്ര, ബിരിയാണി ചാലഞ്ച് വഴി പതിമൂന്ന് ലക്ഷം രൂപയുടെ പഠന സാമഗ്രികൾ, 2021 ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ്, എന്നിവടൊപ്പം 2019ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എ.ക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്മാരക അവാർഡും തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിനായിരുന്നു ലഭിച്ചത്‌.