കൊരയങ്ങാട് സ്വദേശിനിയുടെ മാല മോഷ്ടിച്ച കേസ്; പ്രതിയുമായി സ്വര്‍ണക്കടയിലെത്തി തൊണ്ടിമുതല്‍ കണ്ടെടുത്തു


കൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ തൊണ്ടി മുതല്‍ കണ്ടെടുത്തു. ഇന്ന് പ്രതി ചെറിയമങ്ങാട് പുതിയ പുരയില്‍ ശ്രീജിത്തിനെ സംഭവസ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് പ്രതി തൊണ്ടി മുതല്‍ വിറ്റ സ്വര്‍ണക്കടയിലെത്തി മുതല്‍ കണ്ടെടുത്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയിയുടെ സ്വര്‍ണമാല വീടിനുള്ളില്‍ കയറി പ്രതി പൊട്ടിച്ചെടുത്തത്. തുടര്‍ന്ന് വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. പിന്നാലെ സമൂഹമാധ്യമങ്ങള്‍ വഴി പ്രതിയെപ്പോലെ ഒരാളെ കണ്ടുവെന്ന ഒരു സ്ത്രീ അറിയിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ടവ്വര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ കോഴിക്കോട് മാവൂര്‍ റോഡിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാനായി പോലീസ് എത്തിയപ്പോള്‍ ഇയാള്‍ അക്രമത്തിന് മുതിരുകയും ശേഷം ഏറെ നേരത്തെ മല്‍പ്പിടുത്തത്തിനൊടുവിലാണ് കൊയിലാണ്ടി പോലീസ് പ്രതിയെ പിടികൂടിയത്.

എസ്.ഐ.പി.എം.ശൈലേഷ്, എ.എസ്.ഐ.മാരായ, കെ.രമേശൻ, വി.സി.ബിനീഷ്, എസ്.സി.പി.ഒ.അനീഷ് മേലോടി, കരീം, പി.എം. ഗംഗേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌.