ദുര്‍മന്ത്രവാദത്തിലൂടെ തന്നെ അപായപ്പെടുത്തുമെന്ന് ഭയം, രേഷ്മയെ കൊലപ്പെടുത്തുംമുമ്പ് മുറിയില്‍ അരങ്ങേറിയത് നൗഷിദിന്റെ കുറ്റവിചാരണ; ബാലുശ്ശേരി സ്വദേശിയായ യുവാവ് രേഷ്മയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്


കൊച്ചി: കലൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ ബാലുശ്ശേരി സ്വദേശിയായ യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓയോ റൂമിന്റെ കെയർ ടേക്കറായ ബാലുശ്ശേരി സ്വദേശി നൗഷിദാണ് യുവതിയെ കൊലപ്പെടുത്തിയത്. പ്രതിയുടെ ഫോണില്‍നിന്ന് കൊലപാതകത്തിന് മുന്‍പുള്ള ചില ഞെട്ടിക്കുന്നദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. കൊലപാതകത്തിന് മുന്‍പ് പ്രതി യുവതിയെ വിചാരണ ചെയ്തതായും ഇതെല്ലാം ഫോണില്‍ പകര്‍ത്തിയെന്നുമാണ് പോലീസ് പറയുന്നത്.

യുവതി ദുര്‍മന്ത്രവാദം നടത്തിയെന്നും മന്ത്രവാദത്തിലൂടെ തന്നെ കൊലപ്പെടുത്തുമെന്നും നൗഷീദ് കരുതിയിരുന്നതായും പൊലീസ് വ്യക്തമാക്കി. തന്നെ അപായപ്പെടുത്താൻ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ്, കുറ്റവിചാരണ നടത്തുന്ന രീതിയില്‍ ഇയാള്‍ രേഷ്മയെ പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സ്വന്തം ഫോണില്‍ പകര്‍ത്തി.

രേഷ്മയും നൗഷിദും ഏറെനാളായി പരിചയമുള്ളവരാണ്. സുഹൃത്തുക്കള്‍ക്കിടയില്‍ രേഷ്മ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി നൗഷിദിന് അടുത്തിടെ സംശയമുണ്ടായി. ഈ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികസൂചന.

എല്ലാം മുന്‍കൂട്ടി ആസൂത്രണംചെയ്ത നൗഷീദ് താന്‍ കെയര്‍ടേക്കറായി ജോലിചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് രേഷ്മയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍വെച്ച് രേഷ്മയെ ചോദ്യംചെയ്യാന്‍ തുടങ്ങി. എന്തിന് തന്നെക്കുറിച്ച് മോശംകാര്യങ്ങള്‍ പറഞ്ഞു, എന്ത് കൂടോത്രമാണ് ചെയ്തത് തുടങ്ങിയ ചോദ്യങ്ങളെല്ലാമാണ് പ്രതി ചോദിക്കുന്നത്. എന്നാല്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു രേഷ്മയുടെ മറുപടി. പ്രതിയുടെ ആരോപണങ്ങളെല്ലാം ഇവര്‍ നിഷേധിക്കുകയും ചെയ്തു.

നൗഷിദ് രേഷ്മയെ മാനസികമായി പീഡിപ്പിച്ചതിന് പുറമേ ശാരീരിക പീഡനങ്ങളുമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാനസിക- ശാരീരിക പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു. അവസാനം കരഞ്ഞുകൊണ്ട് ‘എന്നാല്‍ തന്നെ കൊന്നോളൂ’ എന്നും രേഷ്മ വീഡിയോയില്‍ പറയുന്നതായാണ് വിവരം.

നൗഷീദ് കൈയില്‍ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ കഴുത്തിന് പിന്നില്‍ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച്‌ മരിച്ചു. പകമൂലമാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു നൗഷീദ് ആദ്യം പൊലീസില്‍ മൊഴി നല്‍കിയത്. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച്‌ സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞുവെന്നും നൗഷിദ് മൊഴി നല്‍കി. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നായിരുന്നു നൗഷീദ് പറയുന്നത്.


Also Read- കൊച്ചിയിൽ യുവതിയെ കുത്തിക്കൊന്നു; ബാലുശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ


ചങ്ങനാശ്ശേരി സ്വദേശിയായ രേഷ്മയെ . ബുധനാഴ്ച രാത്രി പത്തുമണിയോടെ കലൂരിലെ ഓയോ റൂംസ് അപ്പാര്‍ട്ട്‌മെന്റില്‍ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് യുവതിയുടെ കരച്ചില്‍ കേട്ട് സംശയം തോന്നിയ സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. അപ്പാര്‍ട്ട്‌മെന്റില്‍ യുവതിക്ക് കുത്തേറ്റിട്ടും കെയര്‍ടേക്കറായ നൗഷിദ് ഈ വിവരം ആദ്യം പോലീസില്‍ അറിയിച്ചിരുന്നില്ല. ഈ സംശയത്തെ തുടർന്നാണ് പ്രതിയെ രാത്രിതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതും കൊലപാതകത്തിന്റെ ചുരുളഴിയുന്നതും.

Summary: Reshma was brutally killed by a young man from Balussery