പണവുമായി എ.ടി.എമ്മില്‍ കയറിയ ആളുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ ചെയ്തു, ബലപ്രയോഗത്തിലൂടെ ബാഗ് പിടിച്ചെടുത്ത് കടന്നുകളഞ്ഞു; കൊയിലാണ്ടി സ്വദേശികളടക്കം പ്രതിയായ കവര്‍ച്ചയുടെ വീഡിയോ കാണാം


ആന്ധ്രയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി മജീദിനെയാണ് കവര്‍ച്ച ചെയ്തത്. കുറുവങ്ങാട് സ്വദേശികളായ വരകുന്നുമ്മല്‍ തന്‍സിഫ് അലി (24, തെട്ടത്ത് മീത്തല്‍ അബ്ദുള്‍ മുഹിസ് (23), കണ്ണൂര്‍ കൊളച്ചേരി മുഹമ്മദ് സഹദ് (27), മാനന്തവാടി സ്വദേശി ബാരിക്കല്‍ തന്‍സിഹ് (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്നും 3.25ലക്ഷം രൂപ പണമായും ഒരു കാറും മോട്ടോര്‍സൈക്കിളും കുരുമുളക് സ്‌പ്രേ കുപ്പികളും പിടിച്ചെടുത്തു.

ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹൈദരാബാദിലെ ഹിമായത് നഗറിലെ എ.ടി.എം കേന്ദ്രത്തില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ മജീദ്. ഇവിടെ എത്തിയ ഇവര്‍ ഇയാളുടെ മുഖത്ത് കുരുമുളക് സ്േ്രപ ചെയ്തതിനുശേഷം ബലപ്രയോഗത്തിലൂടെ പണമടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു.

സെന്‍ട്രല്‍ സോണ്‍ കമ്മീഷണര്‍ ടാസ്‌ക് ഫോഴ്‌സും ദൊമാല്‍ഗുഡ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സംഭവം നടന്നതിന് പിന്നാലെ 250 സി.സി.ടി.വി ക്യാമറകള്‍ അന്വേഷണം സംഘം പരിശോധിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍, ചുവന്ന കാറും ബൈക്കും പ്രതികള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും പ്രതികള്‍ ബംഗളുരു വഴി കേരളത്തിലേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു.

കടംവീട്ടാനും, ആഢംബര ഹോട്ടലുകളില്‍ താമസിക്കാനുമാണ് പണം ചെലവഴിച്ചതെന്നാണ് ടാസ്‌ക് ഫോഴ്‌സ് ഓഫീസര്‍ പി. രാധാകൃഷ്ണ റാവു പറഞ്ഞത്.

വീഡിയോ: