കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍വെച്ച് ചിങ്ങപുരം സ്വദേശിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കൊയിലാണ്ടി: ബാങ്ക് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി ചിങ്ങപുരം സ്വദേശിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വച്ച് ചിങ്ങപുരം സ്വദേശിയെ വഞ്ചിച്ച് തട്ടിപ്പുകാരന്‍ പണം കൈക്കലാക്കാന്‍ ശ്രമിച്ചത്‌.

തച്ചിലേരി നാരായണനെയാണ് തട്ടിപ്പുകാരന്‍ സമീപിച്ചത്. മരുമകള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു നാരായണന്‍. ആശുപത്രി മുറ്റത്തു നില്‍ക്കുന്നതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ അദ്ധേഹത്തിനടുത്തേക്ക് വരികയും മകളെ വിവാഹം കഴിച്ച ആളുടെ അമ്മാവനാണെന്ന് സ്വയം പരിചയപ്പെടുത്തുകയുമായിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്കിലെ ജീവനക്കാരനാണ് താനെന്നും താങ്കളുടെ വീട്ടില്‍ വന്നിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.

ശേഷം താങ്കള്‍ക്ക് മോദിയുടെ പണം ലഭിച്ചിട്ടുണ്ടോയെന്ന് ഇയാള്‍ ചോദിച്ചു. പണം ലഭിച്ചിട്ടുണ്ടെന്ന് നാരായണന്‍ മറുപടി പറഞ്ഞതോടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പാസായിട്ടുണ്ടെന്നും, ഫോം പൂരിപ്പിച്ച് നല്‍കണമെന്നും പറഞ്ഞു. തുടര്‍ന്നായിരുന്നു നാരായണനോട് പണം ആവശ്യപ്പെട്ടത്.

എന്നാല്‍ സംശയം തോന്നിയ നാരായണന്‍ മകളുടെ ഭര്‍ത്താവിനെ വിളിച്ച് കാര്യം ചോദിച്ചറിഞ്ഞു. ഇങ്ങനെ ഒരാളെ പരിചയമില്ലെന്നായിരുന്നു മരുമകന്‍ നാരായണനോട് മറുപടി പറഞ്ഞത്. പിന്നാലെ തട്ടിപ്പുകാരനോട് പണമില്ലെന്ന് നാരായണന്‍ പറഞ്ഞു. ഇതുകേട്ടയുടനെ എന്നാല്‍ വേറെ ആര്‍ക്കെങ്കിലും പണം കൊടുക്കാം എന്ന് പറഞ്ഞ് ഇയാള്‍ കടന്നുകളയുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം