എ.വി അബ്ദുറഹിമാന്‍ ഹാജിയുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് ദുഷ്ടലാക്കോടെ; മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗില്‍ ഭിന്നതയെന്ന മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ലീഗ് നേതൃയോഗം


മേപ്പയ്യുര്‍:മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗില്‍ അഭിപ്രായ ഭിന്നതയെന്ന പേരില്‍ കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ദുരുപതിഷ്ഠിതവുമാണെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃയോഗം അഭിപ്രായപ്പെട്ടു.

സലഫി കോളേജ് ബസ്സ് കത്തിയതുമായി ബന്ധപ്പെട്ട് അറസ്ഥിലായ എം.എസ്.എഫ് പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നതും, ഇതിന്റെ പേരില്‍ അകാരണമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കയാണെന്നതും യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ മേപ്പയ്യൂരിലെ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ നിലപാട് പൊതു സമൂഹത്തിനു മുന്‍പില്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതുമാണ്. നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരുടെയും, കുടുംബത്തിന്റെയും ദുഃഖത്തിലും വേദനയിലും കൂടെ നില്‍ക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധവുമാണെന്ന് മുസ്‌ലിം ലീഗ് യോഗം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ മേപ്പയ്യൂരില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് നേതൃയോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളെല്ലാം ഐക്യകണ്‌ഠ്യേനയുള്ളതാണ്. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി അണികളില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കാനുള്ള നീക്കം വിലപ്പോവില്ല. ഒന്‍പത് വര്‍ഷക്കാലമായിട്ടും ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് നീതി നിഷേധം തന്നെയാണ്. വൈകി ലഭിക്കുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ്.

പൊതു സമൂഹത്തില്‍ ഏറെ സ്വീകാര്യനായ മുസ്‌ലിം ലീഗ് നേതാവ് എ.വി.അബ്ദുറഹിമാന്‍ ഹാജിയുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരു തന്നെയായാലും ദുഷ്ടലാക്കോടെയുള്ളതാണ്. പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന എടുത്ത തീരുമാനത്തിന്റെ പേരില്‍ ലീഗ് അണികളില്‍ നിരാശയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. മേപ്പയ്യൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ എക്കാലവും നെഞ്ചേറ്റിയ എ.വി.അബ്ദുറഹിമാന്‍ ഹാജിയെ അനുസ്മരിക്കേണ്ടതെങ്ങനെയെന്ന് ലീഗ് ശത്രുക്കളിള്‍ നിന്നും പഠിക്കേണ്ട സാഹചര്യം മേപ്പയ്യൂരിലെ മുസ്‌ലിം ലീഗ് പാര്‍ട്ടിക്കില്ല. പാര്‍ട്ടി ശത്രുക്കള്‍ നടത്തുന്ന അപവാത പ്രചരണങ്ങളില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ടി.കെ.എ.ലത്തീഫ്, എം.എം.അഷറഫ്, അന്‍വര്‍ കുന്നങ്ങാത്ത്, വി.മുജീബ്, കെ എം.എ.അസിസ്, ഐ.ടി.അബ്ദുല്‍സലാം, കെ.ലബീബ് അഷറഫ് സംസാരിച്ചു.