ഒന്നര മാസത്തിനിടെ രണ്ട് കൊലപാതകങ്ങള്‍, രണ്ട് ആത്മഹത്യകള്‍; സമാന കുറ്റകൃത്യങ്ങളില്‍ നടുങ്ങി തിരുവള്ളൂര്‍


തിരുവള്ളൂര്‍: ഇക്കഴിഞ്ഞ ജൂണ്‍ ആറിന് തിരുവള്ളൂരുകാര്‍ ഉണര്‍ന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയറിഞ്ഞാണ്. നാട്ടുകാര്‍ക്ക് ഏറെ പരിചിതനായ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത. സംഭവം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞേയുള്ളൂ, സമാനമായ മറ്റൊരു കുറ്റകൃത്യത്തിനു കൂടി സാക്ഷ്യംവഹിച്ചിരിക്കുകയാണ് പ്രദേശം.

ക്യാന്‍സര്‍ രോഗിയായ ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചതും നേരത്തെ വരുമാനമാര്‍ഗമായുണ്ടായിരുന്ന ഹോട്ടല്‍ കോവിഡ് കാരണം അടച്ചുപൂട്ടേണ്ടിവന്നതുമാണ് ഗോപാലനെ ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചത്. ഭാര്യ ലീലയെ കൊലപ്പെടുത്തിയശേഷം വരാന്തയിലെ സണ്‍ഷേഡില്‍ ഗോപാലന്‍ തൂങ്ങുകയായിരുന്നു.

ഭാര്യ നാരായണിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കുനിവയലില്‍ കരിമ്പാലങ്കണ്ടി കൃഷ്ണന്റെ സാഹചര്യവും സമാനമാണെന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം. കൃഷിപ്പണികളൊക്കെ ചെയ്താണ് കൃഷ്ണന്‍ ഉപജീവനം നടത്തിയിരുന്നത്. നാരായണിയ്ക്ക് പലവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന അവസരത്തില്‍ നാരായണിയെ കഴുത്തറത്ത് കൊലപ്പെടുത്തി കൃഷ്ണന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ജൂണ്‍ ആറിന് കൊലപാതകം നടന്ന ഗോപാലന്റെ വീട്ടില്‍ നിന്ന് അധികം അകലെയല്ല ഇന്ന് കൊലപാതകം നടന്ന കുനിവയല്‍ ഭാഗം.