കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ്‌ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം; അപകടത്തില്‍ അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി എ.കെ ശശീന്ദ്രൻ


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് ഉണ്ടായ അപകടത്തില്‍ അപകടത്തില്‍ 24 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടെന്ന്‌ എംഎൽഎ കാനത്തിൽ ജമീല. 10 വയസ്സുള്ള കുട്ടി ഐഎംസിഎച്ചിൽ ചികിത്സയിലാണ്, അഞ്ചുപേർ നിസാര പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് എന്നും എംഎൽഎ പറഞ്ഞു. മരിച്ച ലീല, അമ്മുക്കുട്ടി എന്നിവരുടെ മൃതദേഹം മെഡിക്കൽ കോളേജിലും രാജന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്‌.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണം ഒരുക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജും സജ്ജമാക്കി.

അതേ സമയം സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) യോടും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിൻ്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.