പൂക്കാട് രാത്രിയുടെ മറവില്‍ ക്രൂരത; രാജസ്ഥാൻ നാടോടി സംഘം വില്പനയ്ക്കായി വെച്ച ശില്പങ്ങൾ നശിപ്പിച്ച നിലയില്‍


കൊയിലാണ്ടി: പൂക്കാട് രാജസ്ഥാന്‍ നാടോടി സംഘം വില്‍പ്പനയ്ക്കായി വെച്ച ശില്പങ്ങൾ നശിപ്പിച്ച നിലയില്‍. ഇന്നലെ രാത്രി 2മണിക്ക് ശേഷമാണ് സംഭവം. പൂക്കാട് ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജസ്ഥാന്‍ സ്വദേശികളായ മൂന്ന് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കൃഷ്ണ ശില്പങ്ങൾ മറ്റും ഉണ്ടാക്കി വിറ്റാണ് ഇവര്‍ ജീവിക്കുന്നത്. ഇതില്‍ കിഷന്‍ ലാലും കുടുംബവും വില്‍പ്പനയ്ക്കായി ഉണ്ടാക്കിവെച്ച കൃഷ്ണ ശില്പങ്ങളാണ് നശിപ്പിച്ചത്.

ഏതാണ്ട് 25ഓളം ശില്പങ്ങളാണ് നശിപ്പിച്ചത്. രാത്രി 1മണിയോളം കിഷന്‍ലാലും കുടുംബവും സ്ഥലത്തുണ്ടായിരുന്നു. ശേഷം വിഗ്രഹങ്ങളെല്ലാം ഷെഡ്ഡില്‍ കയറ്റിവെച്ച് സമീപത്തുള്ള വീട്ടില്‍ ഉറങ്ങാന്‍ ഉറങ്ങാന്‍ പോയി. രാവിലെ എണീറ്റ് വന്നപ്പോഴാണ് ശില്പങ്ങൾ നശിപ്പിച്ചത് കണ്ടത്.

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഒരാള്‍ ശില്പങ്ങൾ നിരനിരയായി വെച്ച് അതിന്റെ മുകളില്‍ കൂടി നടന്നുപോകുന്നത് കാണുന്നുണ്ടെന്നും എന്നാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും കിഷന്‍ ലാലിന്‌റെ ബന്ധുവായ ദേവ്‌ നാരായണ്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഏതാണ്ട് 10,000രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മുമ്പ് വെങ്ങളത്ത് താമസിക്കുമ്പോഴും ഇത്തരത്തില്‍ ഇവരുടെ വിഗ്രങ്ങള്‍ നശിപ്പിച്ച സംഭവമുണ്ടായിരുന്നു.