നാദാപുരത്ത്‌ അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍


നാദാപുരം: അഭിഭാഷകനെ ഓഫീസില്‍ കയറി അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെ (29)യാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് പ്രതി അക്രമിച്ചത്‌.

വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കോർട്ട് റോഡിലുള്ള ലിനീഷിന്റെ ഓഫീസിൽക്കയറിയാണ് പ്രതി ആക്രമണം നടത്തിയത്. വടികൊണ്ട് തലയ്ക്കും കഴുത്തിനുമാണ് അടിച്ചത്. പ്രതിയും പ്രതിയുടെ ഭാര്യയും വേർപെട്ട് താമസിച്ചുവരുകയാണ്. അഭിഭാഷകയായ ഇവരെ ആഷിഖ് ബുദ്ധിമുട്ടിക്കുന്നത് ചോദ്യം ചെയ്തതിനാണ് ലിനീഷിനെ അക്രമിച്ചത്. സംഭവത്തില്‍ ആഷിഖിനെതിരെ വധശ്രമത്തിന് കേസെടുത്തു.

ജാമ്യവ്യവസ്ഥപ്രകാരം പ്രതി നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് അക്രമം നടത്തിയതെന്ന് അഭിഭാഷകർ പറഞ്ഞു. അക്രമണത്തിന് ശേഷം പ്രതിയെ സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകരും നാട്ടുകാരും ചേർന്ന്‌ ചേര്‍ന്ന് പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു.