കുഴൽപ്പണ വിതരണക്കാരെ സംഘം ചേര്‍ന്ന് ആക്രമിച്ച് പണം തട്ടല്‍; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തെ പിടികൂടി പേരാമ്പ്ര സ്ക്വോഡ്


പേരാമ്പ്ര: അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തെ പിടികൂടി പേരാമ്പ്ര സ്ക്വോഡ്. കുഴല്‍പ്പണം എത്തിക്കുന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു സംഘം ചേര്‍ന്ന് ആക്രമിച്ചു പണം തട്ടുന്ന കവര്‍ച്ചാ സംഘത്തെയാണ് പേരാമ്പ്ര പോലീസ് മാഹിയില്‍ നിന്നും പിടികൂടിയത്.

പോണ്ടിച്ചേരി സ്വദേശികളായ വിനോദ്(21), മാരിയന്‍(24), ശ്രീറാം(21), മാഹി സ്വദേശി ഷിജിന്‍(35) തുടങ്ങിയവരാണ് അറസ്റ്റിലായത്. ബൈക്കില്‍ എത്തുന്ന കുഴല്‍പ്പണ വിതരണക്കാരെ മര്‍ദിച്ച് ഇവരുടെ വാഹനത്തില്‍ കയറ്റി പണം കൈക്കലാക്കി അവരെ വഴിയില്‍ ഉപേക്ഷിച്ചു മുങ്ങുന്നതാണ് ഇവരുടെ രീതി. സമാനരീതിയില്‍ സെപ്റ്റംബര്‍ 10 ന് കടമേരി സ്വദേശി ജൈസനെ സംഘം ആക്രമിച്ച് 7 ലക്ഷം രൂപ കവര്‍ന്നിരുന്നു. പിന്നീട് ഇയാളെ വെള്ളിയൂരില്‍ ഉപേക്ഷിച്ചിരുന്നു.

തുടര്‍ന്ന് പേലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയെങ്കിലും നമ്പര്‍ വ്യാജമായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അസൂത്രിതമായ നീക്കത്തിലൂടെയാണ് മാഹിയിലെ ലോഡ്ജില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

പേരാമ്പ്ര ഡി.വൈ.എസ്.പി കെ.കെ. ലതീഷ്, ഇന്‍സ്പെക്ടര്‍ ജംഷിദ്.പി എന്നിവരുടെ നിര്‍ദേശ പ്രകാരം പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഷമീര്‍,എസ്.സി.പി.ഓ മാരായ സുനില്‍ കുമാര്‍ സി.എം, വിനീഷ്, സി.പി.ഓ ശ്രീജിത്ത് വിസി തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.