ഒഴുകിയെത്തി ഭക്തജനങ്ങള്‍; ഭക്തിസാന്ദ്രമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ആനയൂട്ട്


കൊല്ലം: ശ്രീ പിഷാരികാവ് ദേവസ്വം കൊല്ലം ക്ഷേത്രസന്നിധിയില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷം തുടര്‍ന്ന് ഗജപൂജയും നടത്തി. രാവിലെ പത്തരയോടെയാണ് ആനയൂട്ട് ആരംഭിച്ചത്. പിഷാരികാവ് വിനായക സമിതിയാണ് ആനയൂട്ട് സംഘടിപ്പിച്ചത്.

ബാലുശ്ശേരി ഗജേന്ദ്രന്‍, ബാലുശ്ശേരി ധനഞ്ജയന്‍, ബാലുശ്ശേരി ഉഷശ്രീ, നൂലാടുമ്മല്‍ ഗണപതി, കൊടുമണ്‍ ശിവശങ്കരന്‍ എന്നീ അഞ്ച് ആനകളാണ് ആനയൂട്ടിനെത്തിയത്. ക്ഷേത്രം ചെയര്‍മാന്‍ എളയിടത്ത് വേണുഗോപാല്‍ ആദ്യ ഊട്ട് നടത്തി.

പിഷാരികാവ് മേല്‍ശാന്തി എന്‍.നാരായണന്‍ മൂസതിന്റെ കാര്‍മ്മികത്വത്തിലാണ് ഗണപതി ഹോമവും ഗജപൂജയും നടന്നത്. ചടങ്ങില്‍ നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്. എല്ലാ ഭക്തജനങ്ങള്‍ക്കും ആനയൂട്ട് നടത്താനുള്ള സൗകര്യം വിനായക സമിതി ഒരുക്കിയിരുന്നു.