കോടതി, സ്‌കൂളുകള്‍, തപാല്‍ ഓഫീസ്… സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; തൊട്ടില്‍പ്പാലം സ്വദേശി അറസ്റ്റില്‍


തൊട്ടില്‍പ്പാലം: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തൊട്ടില്‍പ്പാലം സ്വദേശി പിടിയില്‍. തൊട്ടില്‍പാലം കാവിലമ്പാറ നാലോന്നുകാട്ടില്‍ സനല്‍ എന്ന സനീഷ് ജോര്‍ജിനെ (44) ആണ് കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്.

കോടതി, തപാല്‍ ഓഫീസ്, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. കാസര്‍കോട് ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ചൊക്ലി പടന്നക്കരയിലാണ് ഇയാള്‍ താമസിക്കുന്നത്. കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തിന്റെ ഗ്രില്ലും ജഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ റെക്കോഡ് മുറിയുടെ താഴും പൊളിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് പിടിയിലായത്.

മേയ് 17-ന് സുല്‍ത്താന്‍ബത്തേരി കോടതിയിലെ റെക്കോഡ് മുറി കുത്തിത്തുറന്ന് തൊണ്ടിമുതലായ നാലുപവന്‍ സ്വര്‍ണം അപഹരിച്ചതടക്കം 15 കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പി. ബിജോയി പറഞ്ഞു.

കോടതിയുടെ ഗ്രില്‍ പൊളിച്ച അതേദിവസം കാസര്‍കോട് ചെങ്കളയിലെ മരമില്ലില്‍ കയറി 1.84 ലക്ഷം കവര്‍ന്നത് താനാണെന്നും ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. കോടതിയില്‍നിന്ന് ഒന്നും കിട്ടാത്തതിനാല്‍ സമീപത്തെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫീസ് മുറിയും കുത്തിത്തുറന്നു. മേശവലിപ്പിലുണ്ടായിരുന്ന 500 രൂപയുമെടുത്ത് മടങ്ങി.

സി.സി.ടി.വി. ദൃശ്യങ്ങളില്‍ മുഖംമൂടി ധരിച്ചയാളാണ് മോഷണത്തിന് ശ്രമിച്ചതെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.