വിലങ്ങാട് ഭാഗത്ത് ഉരുള്‍പൊട്ടല്‍; പാലങ്ങളും റോഡും തകര്‍ന്ന നിലയില്‍, നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു


വിലങ്ങാട്: ശക്തമായ മഴയില്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍. അടിച്ചിപ്പാറ-മഞ്ഞച്ചീലി ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെ ഉരുള്‍പൊട്ടലുണ്ടായത്. ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. മഞ്ഞച്ചീലി പാലം വെള്ളത്തിനടിയിലായി.

വലിയ മരങ്ങളും പാറക്കൂട്ടങ്ങളും ഒലിച്ചുവരുന്നുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലവും റോഡും തകര്‍ന്നതിനാല്‍ പ്രദേശം ഒറ്റപ്പെട്ട നിലയിലാണുള്ളത്. പന്നിയേരി വലിയ പാനോം ഉരുട്ടി വാളാംന്തോട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.

മഞ്ഞച്ചീലി ഭാഗത്ത് രണ്ടുമേഖലയിലെ രണ്ടുപാലങ്ങളിലും വലിയ തോതിലും കല്ലും മഞ്ഞും അടിഞ്ഞും ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്ന് വീണതിനാലും മറുവശത്തേക്ക് പോകാന്‍ സാധിക്കാത്ത നിലയിലാണെന്ന് വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍മ രാജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ ഒരാളെ കാണാതായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പാലത്തിന് മറുവശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കറണ്ടുംമറ്റും ഇല്ലാത്തതിനാല്‍ പലരുടെയും ഫോണ്‍ ഓഫായ നിലയിലാണ്. മറുവശത്തുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടെന്നും അവര്‍ പറഞ്ഞു.

നിലവില്‍ നൂറോളം ആളുകളെ ഇക്കരെയ്‌ക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ ആലോചിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഏഴോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മറുവശത്ത് കടക്കാന്‍ കഴിഞ്ഞാലേ മറ്റുനാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരം അറിയാന്‍ കഴിയൂവെന്നും അവര്‍ വ്യക്തമാക്കി.

വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവകേന്ദ്രമായ പുല്ലുവ പുഴ കരകവിഞ്ഞൊഴുകിയിട്ടുണ്ട്. വിലങ്ങാട് പുഴയില്‍ വെള്ളം കൂടിയതിനാല്‍ പുഴയോരത്തുള്ള വരെ പാരിഷ് ഹാളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.

വാണിമേല്‍ പുഴ കരകവിഞ്ഞതോടെ പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. ജാതിയേരി ചെറുമോത്ത് ഭാഗങ്ങളിലെ വീടുകളില്‍ വിഷ്ണമംഗലം പുഴയില്‍ നിന്ന് വെള്ളം കയറിയിരിക്കുകയാണ്.