വേനല്‍ കത്തുന്നു; ഉണങ്ങിയ പുല്ലുകളും, കാടുകളും വില്ലനായേക്കാം, തീപിടിത്തം ഒഴിവാക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


വടകര: വേനല്‍ക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ തീപിടുത്തം വ്യാപകമാവാന്‍ തുടങ്ങി. വേനല്‍ കടുത്തതോടെ മിക്കയിടങ്ങളിലും ഉണങ്ങിയ പുല്ലുകളും, കാടുകളും കത്തുന്നതാണ് പ്രധാനമായും തീപിടുത്തത്തിന് കാരണമാകുന്നുത്. വടകരയിലും ചിലയിടങ്ങളില്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയതിരുന്നു. എന്നാല്‍ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവാക്കുകയായിരുന്നു.

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനല്‍ക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലര്‍ത്തണം. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടിത്തങ്ങള്‍ക്ക് കാരണമാകുന്നത്.

തീപിടിത്തങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • ചപ്പു ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. ചപ്പുചവറുകള്‍ കത്തിച്ച ശേഷം തീ പൂര്‍ണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക
  • തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ തീ കൂട്ടരുത്.
  • വഴിയോരങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
  • മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
  • പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.
  • രാത്രിയില്‍ തീയിടാതിരിക്കുക.
  • അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയില്‍ നിന്നും തീ പടര്‍ന്നാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ആയത് ശ്രദ്ധിക്കുക.
  • പാചകം കഴിഞ്ഞാലുടന്‍ പാചകവാതക സിലിണ്ടറിന്റെ ബര്‍ണര്‍ ഓഫാക്കുക.
  • അഗ്‌നിശമനസേനയെയോ പോലീസിനെയോ വിവരം അറിയിക്കുമ്പോള്‍ കൃത്യമായ സ്ഥലവിവരങ്ങളും ഫോണ്‍ നമ്പറും നല്‍കുക.
  • തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ 112 ല്‍ പൊലീസിനെ അറിയിക്കാം. ഫയര്‍ഫോഴ്സ് നമ്പര്‍ – 101.