അപേക്ഷ നല്‍കി ആറ് മാസമായിട്ടും വിദ്യാഭ്യാസ വായ്പ ലഭിച്ചില്ല, പേരാമ്പ്ര കേരളഗ്രാമീണ ബാങ്ക് ശാഖയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച് രക്ഷിതാക്കള്‍


പേരാമ്പ്ര: വിദ്യാഭ്യാസവായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് രക്ഷിതക്കള്‍ കേരളഗ്രാമീണ ബാങ്കില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. ബി.എസ്.സി. നഴ്സിങ്ങ് വിദ്യാര്‍ത്ഥിയായ പേരാമ്പ്ര ഗോലശാലക്കല്‍ താഴ അവ്യലക്ഷ്മിയുടെ മാതാപിതാക്കളായ ഇ.കെ. രാജു, ഭാര്യ റീന എന്നിവരാണ് പേരാമ്പ്ര ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ ബാങ്കില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. ഇന്നലെയാണ് സംഭവം.

ബെംഗളൂരുവില്‍ മദര്‍ തെരേസ കോളേജില്‍ ബി.എസ്.സി. നഴ്സിങ്ങ് വിദ്യാര്‍ത്ഥിയായ അവ്യലക്ഷ്മി വിദ്യാഭ്യാസ വായ്പയ്ക്കായി ആറ് മാസമായി അപേക്ഷ നല്‍കിയിട്ട്. മകളുടെ പരീക്ഷ തിയ്യതി അടുത്തിട്ടും നടപടികള്‍ പൂര്‍ത്തീകരിച്ച് ഇതുവരെ വായ്പ ലഭ്യമാക്കിയില്ലെന്നാണ് അവ്യലക്ഷ്മിയുടെ മാതാപിതാക്കള്‍ പരാതിപ്പെടുന്നത്.

പഠനത്തിനായി നാല് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ആദ്യം അപേക്ഷ നല്‍കിയത്. പിന്നീട് 2.50 ലക്ഷം രൂപയേ അനുവദിക്കാനാകൂവെന്ന് ബാങ്ക് അധീകൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രേഖകളെല്ലാം രണ്ടാം തവണയും സമര്‍പ്പിച്ചു. പിന്നീട് പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും വായ്പ അനുവദിച്ച് കിട്ടിയില്ല. ഫീസ് അടച്ചാല്‍ മാത്രമേ പരീക്ഷക്കിരുത്തൂവെന്ന് കോളേജ് അധികൃതര്‍ പറഞ്ഞപ്പോഴാണ് മാതാപിതാക്കളായ രാജുവും റീനയും ബാങ്കിലെത്തി കുത്തിയിരിപ്പ് നടത്തിയത്.

എന്നാല്‍ ഇവരുടെ അപേക്ഷയും അനുബന്ധ രേഖകളും അന്തിമാനുമതിക്കായി കല്പറ്റയിലെ റീജണല്‍ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാവുമെന്നും, മാനേജ്‌മെന്റ് സീറ്റില്‍ പഠിക്കുന്നവരുടെ വായ്പാകാര്യങ്ങളില്‍ അനുമതി നല്‍കേണ്ടത് റീജണല്‍ ഓഫീസില്‍ നിന്നാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

പോലീസ് ഇടപെട്ട് ചര്‍ച്ച നടത്തിയപ്പോള്‍ എത്രയും പെട്ടെന്ന് വായ്പ അനുവദിക്കുമെന്ന അധികൃതരുടെ ഉറപ്പില്‍ വൈകീട്ട് കുത്തിയിരിപ്പ് അവസാനിപ്പിക്കുകയായിരുന്നു.