‘ഒരു വർഷമായിട്ടും തെരുവു വിളക്കുകൾ കത്തിക്കാതെ മുടന്തൻ ന്യായം പറയുന്നു’; കൊയിലാണ്ടി നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ച് യു.ഡി.എഫ്


കൊയിലാണ്ടി: തെരുവു വിളക്കുകൾ കത്താതായി ഒരു വർഷം കഴിഞ്ഞിട്ടും മുടന്തൻ ന്യായം പറയുന്ന നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. നഗരസഭയിലെ 44-ാം വാർഡിൽ തെരുവു വിളക്കുകൾ കത്താത്തതിനെതിരെയായിരുന്നു യു.ഡി.എഫിന്റെ പ്രതിഷേധം. കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ യു.ഡി.എഫ് അംഗങ്ങൾ നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

വർഷങ്ങളായി കേടായ തെരുവുവിളക്കുകൾ റിപ്പയർ ചെയത് പ്രവർത്തിപ്പിക്കാൻ 2021 ഒക്ടോബറിൽ റേഡിയേറ്റോ എന്ന കമ്പനി നഗരസഭയുമായി എ.എം.സി വെച്ചിരുന്നു. എന്നാൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും തെരുവുവിളക്കുകൾ റിപ്പയർ ചെയ്യാതെ കമ്പനി മുങ്ങുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഈ കമ്പനിയ്‌ക്കെതിരെ നടപടിയെടുത്ത് പകരം സംവിധാനം ഉണ്ടാക്കണമെന്ന് യു.ഡി.എഫ്. കൗൺസിലർമാർ നിരന്തരം ആവശ്യപെട്ടിട്ടും ഭരണ സമിതിയും സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനും ഈ കമ്പനിയ്ക്ക് അനുകൂലമായ നിലപാടായിരുന്നു എടുത്തിരുന്നത്. ഇന്നലെ നടന്ന കൗൺസിലിലും ഇതേ നിലപാടു തന്നെ ഭരണ സമിതി എടുത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി നഗരസഭ കവാടത്തിൽ ധർണ്ണ നടത്തിയത്. ധർണ്ണയ്ക്ക് ശേഷം യു.ഡി.എഫ് കൊയിലാണ്ടി ടൗണിൽ പ്രകടനവും നടത്തി.

പ്രതിഷേധത്തിന് പി.രത്ന വല്ലിടീച്ചർ, വി.പി.ഇബ്രാഹിംകുട്ടി, കെ.എം.നജീബ്, എ.അസീസ്, രജീഷ് വെങ്ങളത്തു കണ്ടി, ഫക്രുദ്ദീൻ മാസ്റ്റർ, പുനത്തിൽ ജമാൽ, ഫാസിൽ നടേരി, അരീക്കൽ ഷീബ, കെ.ടി.വി.റഹ്മത്ത്, ദൃശ്യ, ശൈലജ, ജിഷ, കെ.എം.സുമതി എന്നിവർ നേതൃത്വം നൽകി.