‘അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ ഇപ്പോഴും കാളവണ്ടി യുഗത്തില്‍ തന്നെയാണ്, കാലം മാറിയെന്ന് മനസിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയൂ’ ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ഇരിപ്പിടം വെട്ടപ്പൊളിച്ച സദാചാരവാദികള്‍ക്ക് മറുപടി നല്‍കിയ സി.ഇ.ടി വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മേയര്‍ ആര്യാ രാജേന്ദ്രൻ


തിരുവനന്തപുരം: പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ലെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരുമെന്നും മേയർ പറഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് എൻജിൻറിങ്ങിന് (സി.ഇ.ടി) അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മൂന്നാക്കി മുറിച്ച് മാറ്റിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മേയർ.

ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ നേരാനും മേയർ മറന്നില്ല.

അവിടം സന്ദർശിച്ചിരുന്നു, ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ എൻഒസി ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്നും മേയർ പറഞ്ഞു. അത് ജൻഡർ ന്യുട്രൽ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങളെന്നും മേയർ പറഞ്ഞു.

Summary: “If anyone feels that way, they are still in the bullock cart age and can only sympathise with those who don’t understand that times have changed,” said Thiruvananthapuram Mayor Arya Rajendran while congratulating the CET students who responded to the moralists who cut their seats for sitting together.