പുതുപ്പള്ളിയിൽ പുതുചരിത്രം, ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്ന് വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍റെ വിജയ കുതിപ്പ്. വോട്ടെണ്ണല്‍ ആദ്യ ഏഴ് റൗണ്ട് കടന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നു. യുഡിഎഫിന്റെ ഭൂരിപക്ഷം നാൽപ്പതിനായിരം കടന്നു. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

നാലാം റൗണ്ട് കഴിയുമ്പോള്‍ തന്നെ ഉമ്മൻചാണ്ടിക്ക് ആകെ ലഭിച്ച ഭൂരിപക്ഷത്തെയും മറികടന്ന് ലീഡ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താൻ ചാണ്ടി ഉമ്മന് സാധിച്ചു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാൻ ചാണ്ടിക്ക് സാധിച്ചു.

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറുന്നത്. ജെയ്ക്ക് ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മണര്‍കാടും കൈവിട്ടതോടെ എല്‍ഡിഎഫ് കനത്ത പരാജയമാണ് മുന്നില്‍ കാണുന്നത്. ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളിൽ ഒന്നായിരുന്നു മണർകാട്. ഇവിടെ 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക് ലീഡ് ചെയ്തത്. ഇത്തവണ പക്ഷേ മണര്‍കാടും ജെയ്ക്കിനെ തുണച്ചില്ല. അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ ചിത്രത്തിൽ പോലുമില്ല.