അത്തോളിയിൽ ഏഴു വയസ്സുകാരന്റെ മരണത്തിലെ അസ്വാഭാവികത; അന്വേഷണങ്ങൾക്കൊടുവിൽ കൊലപാതകമെന്ന് തെളിഞ്ഞു; അമ്മ അറസ്റ്റിൽ


അത്തോളി: അത്തോളിയിൽ ഏഴു വയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. കാപ്പാട് സ്വദേശി മഹല്‍ ജുമൈലയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്‍റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈനായാണ് കൊലപ്പെടുത്തിയത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടപ്പിച്ചിരുന്നു. ചെറിയ കുട്ടിയായതിനാല്‍ ഹൃദയാഘാത സാധ്യതയില്‍ സംശയം തോന്നിയതിനാൽ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരും മരണത്തില്‍ സംശയം പറഞ്ഞു. തുടർന്ന് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമായത്.

ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കുട്ടിയുടെ ഉമ്മയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപെടുത്തിയതെന്നു അത്തോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വടകര എസ്.പി. ആർ.കറുപ്പസ്വാമിയുടേതാണ് ഉത്തരവ്.