”ഇടതുപക്ഷ സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിതമായ ആക്രമണം നടക്കുന്നു, നുണ പ്രചരണങ്ങളുമായി മാധ്യമങ്ങളും രംഗത്തുണ്ട്” മേപ്പയ്യൂരിലെ അനുസ്മരണ പരിപാടിയില്‍ ടി.പി.രാമകൃഷ്ണന്‍


മേപ്പയൂര്‍: ഇടതുപക്ഷജനാധിപത്യ സര്‍ക്കാറിനെയും സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനെയും ആക്രമിച്ച് തകര്‍ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി ശത്രുക്കളാകെ ഒന്നിച്ചുചേര്‍ന്നിരിക്കുകയാണെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മേപ്പയൂര്‍ നന്താനത്ത് മുക്കില്‍ സംഘടിപ്പിച്ച ഉണ്ണര, അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിനെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയെന്നതാണ് ലക്ഷ്യം. അതിന് കേരളത്തിലെ മാധ്യമങ്ങളാകെ ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. ഇല്ലാത്ത നുണകള്‍ പ്രചരിപ്പിച്ച് സത്യമാണെന്ന് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള നിലപാടാണ് അവര്‍ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിന് നല്‍കേണ്ട നികുതി വിഹിതം നല്‍കുന്നില്ല. വയനാട് വലിയൊരു ദുരന്തമുണ്ടായിട്ടും കേന്ദ്രം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായങ്ങള്‍ നല്‍കുന്നില്ലെന്നും ടി.പി.രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

പയ്യോളി കടപ്പുറത്ത് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ ഉണ്ണിരയുടെയും അഹമ്മദ് മാസ്റ്ററുടെയും 55ാം രക്ഷസാക്ഷിദിനം സമുചിതമായി ആചരിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍, മുന്‍ എം.എല്‍.എ എന്‍.കെ.രാധ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.പി.രാധാകൃഷ്ണന്‍, സ്വാഗത സംഘം സെക്രട്ടറി പി.സി.അനീഷ് സുധാകരന്‍ നാഗത്ത് എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണ സമ്മേളനത്തിന് മുന്‍പ് പ്രകടനവും നടന്നു.