‘ജെ.ഡി.എസ് എൽ.ഡി.എഫ് മന്ത്രിസഭയിൽ തുടരുന്നത് ഇടത് മുന്നണിയുടെ രാഷ്ട്രീയ മൂല്യങ്ങൾക്ക് മങ്ങലേൽപ്പിച്ചു’; കൊയിലാണ്ടിയില്‍ ആർ.ജെ.ഡി മുൻസിപ്പൽ കൺവൻഷന്‍


കൊയിലാണ്ടി: കേന്ദ്രത്തിൽ ബി.ജെ.പി മന്ത്രിസഭയിൽ പ്രാതിനിധ്യമുള്ള ജെ.ഡി.എസ് കേരളത്തിൽ എൽ.ഡി.എഫ് മന്ത്രിസഭയിൽ തുടരുന്നത് ഇടത് മുന്നണിയുടെ രാഷ്ട്രീയ മൂല്യങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ. ആർ ജെ.ഡി കൊയിലാണ്ടി മുൻസിപ്പൽ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പ്‌ പരാജയത്തിന് ഈ അവിശുദ്ധ ബന്ധവും കാരണമായിട്ടുണ്ടെന്നും, ജെ.ഡി.എസ് മന്ത്രിയെ മാറ്റിനിർത്താൻ എൽ.ഡി.എഫ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തോളമായി ജെ.ഡി.എസ് ദേശീയ നേതൃത്വം ബി.ജെപി സഖ്യകക്ഷിയായി തുടരുകയാണ്. പല ന്യായങ്ങൾ പറഞ്ഞ് കേരള ഘടകം ഉരുണ്ട് കളിക്കുകയാണ്. കൊടി, ചിഹ്നം പേര് ഒന്നും മാറിയിട്ടില്ല. ജനങ്ങളുടെ വിശ്യാസ്യത നഷ്ടപ്പെട്ട പാർട്ടിയെ മുന്നണിയിലും മന്ത്രി സഭയിലും നിലനിർത്തുന്നത് മതേതരത്വത്തിൽ ഊന്നിയ എൽ.ഡി.എഫിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണ്. അതേസമയം എല്ലാ തരത്തിലും അർഹതയുള്ള ആർ.ജെ.ഡിയെ അവഗണിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.

അഡ്വ: ടി.കെ രാധാകൃഷ്ണൻ ആദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യുണ്ടി, മഹിളാ ജനതാ ജില്ലാ പ്രസിഡണ്ട് എം.പി അജിത, കബീർ സലാല, സുരേഷ് മേലേപ്പുറത്ത്, രജീഷ് മാണിക്കോത്ത്, സി.കെ ജയദേവൻ, ഗിരീഷ് കുമാർ കോരങ്കണ്ടി, ശശിധരൻ ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോക കേരള സഭാ അംഗം പി.കെ കബീർ സലാല, എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.