ലൈംഗിക പീഡനക്കേസ്: എം.മുകേഷ് എം.എല്‍.എ അറസ്റ്റില്‍


കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ എ.ഐ.ജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു.

കേസില്‍ എറണാകുളം സെഷന്‍സ് കോടതിയുടെ മുന്‍കൂര്‍ ജാമ്യം മുകേഷിന് ഉള്ളതില്‍ വൈദ്യപരിശോധനയ്ക്ക്‌ശേഷം വിട്ടയക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍നടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.

ഇന്ന് രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ 1.15വരെ നീണ്ടു. വടക്കാഞ്ചേരി പൊലീസും മരട് പൊലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരെയുള്ളത്.