തീരദേശവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, കടലാക്രമണത്തില്‍ തകര്‍ന്ന റോഡ് പുനസ്ഥാപിക്കുക’; തുവ്വപ്പാറയില്‍ പ്രതിഷേധ സായാഹ്നവുമായി കോണ്‍ഗ്രസ്


കാപ്പാട്: കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട്-തുവ്വപ്പാറ തീരദേശ റോഡ് പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തമായ കടലാക്രമണത്തില്‍ കാപ്പാട്-തുവ്വപ്പാറ തീരദേശ റോഡ് തകര്‍ന്നത്. ഇരുട്ക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തില്‍ റോഡ് കടലെടുത്തിരുന്നു.

ഇതേ തുടര്‍ന്ന് ഇതുവഴി സഞ്ചരിച്ചിരുന്ന പ്രദേശത്തെ യാത്രക്കാര്‍ പല ഇടവഴികള്‍ ആശ്രയിച്ചാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. കൊയിലാണ്ടി ഹാര്‍ബറിലേയ്ക്ക് പോകേണ്ട മത്സ്യത്തൊഴിലാളികള്‍ അടക്കം കാപ്പാട് എത്തുന്ന വിനോദ സഞ്ചാരികളും ഏറെ ബുദ്ധിമുട്ടുകയാണ്. കടലാക്രമണത്തില്‍ നിരവധി തവണ റോഡ് പുനര്‍നിര്‍മ്മിക്കുകയും പിന്നീട് വീണ്ടും പൊളിയുകയും ചെയ്യുന്ന സ്ഥിതിയാണഉള്ളത്. പുലിമൂട്ട് സ്ഥാപിക്കുകയാണ് ശാശ്വതപരിഹാരമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാര്‍ഡ് പ്രസിഡണ്ട് സത്യന്‍ ചാത്തനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സമിതി ജില്ലാ ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഷബീര്‍ എളവനക്കണ്ടി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റംഷീദ് ,കാപ്പാട് വാര്‍ഡ് മെമ്പര്‍ വത്സല പുല്യത്ത്, മുന്‍ മെമ്പര്‍ ശ്രീജ പി.പി, അക്ബര്‍ സിദ്ദിഖ്, എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് സെക്രട്ടറി ശ്രീഷു കെ.വി സ്വാഗതവും ട്രഷറര്‍ കെ.വി രാജന്‍ നന്ദിയും പറഞ്ഞു.