കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: മൂന്ന് മാസത്തേക്ക് പൊതുയോഗങ്ങളും, പ്രകടനങ്ങളും പാടില്ല, സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ


കൊയിലാണ്ടി: ബി.ജെ.പി പ്രവര്‍ത്തകനും ക്ഷേത്ര പൂജാരിയുമായ കൊയിലാണ്ടി ഉപ്പാല കണ്ടി അര്‍ഷിദിനെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. അക്രമ സംഭവങ്ങളെ യോഗം ശക്തമായി അപലപിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പിന്തുണ വാഗ്ദാനം പ്രഖ്യാപിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് മാസത്തേക്ക് മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുയോഗമോ പ്രകടനമോ നടത്താന്‍ പാടില്ല. സമൂഹ മാധ്യമങ്ങളില്‍ പരസ്പരം വിദ്വേഷം സൃഷ്ടിക്കുന്ന പ്രചരണം നടത്താന്‍ പാടില്ല. ഇക്കാര്യം സൈബര്‍ സെല്‍ പരിശോധിക്കുന്നതും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അര്‍ഷാദിനെ ഒരു സംഘം ആക്രമിച്ചത്. രാത്രി കാപ്പാട് ഓട്ടോയില്‍ ആളെ ഇറക്കി തിരിച്ചു വരുകയായിരുന്നു ആര്‍ഷിദ്. ഓട്ടോയെ പിന്തുടര്‍ന്ന് വന്ന നാലംഗ സംഘം ഒരുമിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട, ഇരുമ്പ് വടി മുതലായ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഉപദ്രവം. ആക്രമണത്തില്‍ പരുക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളെജിലെക്ക് മാറ്റി.

കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കാനത്തില്‍ ജമീല എം എല്‍ എ, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ബിജു സി, ഡി വൈ എസ് പി അബ്ദുള്‍ ഷരീഫ്, തഹസില്‍ദാര്‍ മണി സി പി, ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, കൊയിലാണ്ടി നഗരസഭാ ചെയര്‍പഴ്‌സണ്‍ സുധ.കെ. പി, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ എം.കെ, വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ എസ്.ആര്‍.ജയ്കിഷ്, വി.കെ.ജയന്‍, (ബി.ജെ.പി.), ടി.കെ.ചന്ദ്രന്‍ , ( ,സി.പി.എം), പി.ടിശ്രീലേഷ്, (ആര്‍.എസ്.എസ്) , കെ.പി.വിനോദ് കുമാര്‍ (കോണ്‍ഗ്രസ്സ് ), വി.പി.ഇബ്രാഹിംകുട്ടി, എ.അസീസ്, (ഐ.യു.എം.എല്‍), ഇസ്മായില്‍ തമ്മന, റിയാസ് (എ സ്.ഡി.പി.ഐ), സി.പി. ശ്രീനിവാസന്‍ (അരയ സമാജം), പി.സിഅബ്ദുള്ള (പള്ളി കമ്മിറ്റി ), കെ.ഗീതാനന്ദന്‍, കെ.ടി.എം.കോയ, പി കെ വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.