കോഴിക്കോട് വന്‍ ലഹരി വേട്ട; 16 കുപ്പി ഹാഷിഷ് ഓയിലുമായി കരുവിശ്ശേരി സ്വദേശിയായ ഇരുപത്തിയാറുകാരന്‍ അറസ്റ്റില്‍


കോഴിക്കോട്: നഗരത്തില്‍ നടന്ന ലഹരി വേട്ടയില്‍ ഹാഷിഷ് ഓയിലുമായി യുവാവിനെ കോഴിക്കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കരുവിശ്ശേരി ശാന്തിരുത്തിവയല്‍ വീട്ടില്‍ ഷിഖില്‍(26) ആണ് പിടിയിലായത്. പതിനാറ് കുപ്പികളിലായി നിറച്ച 72.10 ഗ്രാം ഹാഷിഷ് ഓയിലാണ് യുവാവില്‍ നിന്ന് കണ്ടെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാരപ്പറമ്പ് അറഫാ അപ്പാര്‍ട്ട്മെന്റിന് മുന്‍വശം വെച്ചാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയില്‍ നിന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ശരത് ബാബുവും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഹാഷിഷ് ഓയില്‍ കോയമ്പത്തൂരില്‍ നിന്നും വാങ്ങിയതാണെന്ന് പ്രതി സമ്മതിച്ചു. ഹാഷിഷ് ഓയിലിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് സൈബര്‍ ടീമുമായി ചേര്‍ന്ന് അന്വേഷണം നടത്തും.

സംഘത്തില്‍ കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫിസര്‍ മനോജ് കുമാര്‍ യു.പി, കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ എം സജീവന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗംഗാധരന്‍, റിഷിത്ത് കുമാര്‍ ടി.വി, റെജിന്‍, എക്സൈസ് ഡ്രൈവര്‍ ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.