‘ഇവിടെ നില്‍ക്കാന്‍ പറ്റില്ല’; കോഴിക്കോട് ബാലികാസദനത്തിലേക്ക് തിരികെയെത്തിച്ച പെൺകുട്ടികളിലൊരാൾ ആത്മഹത്യക്കു ശ്രമിച്ചു


കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ച പെൺകുട്ടികളിലൊരാൾ അതഹത്യക്ക്‌ ശ്രമിച്ചു. ജനല്‍ച്ചില്ല് പൊട്ടിച്ച്‌ കൈഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ചിൽഡ്രൻസ് ഹോമിൽ നില്ക്കാൻ താൽപ്പര്യമില്ലെന്ന് പോലീസിനെ അറിയിച്ചിട്ടും വീണ്ടും അവിടെ കൊണ്ട് വിട്ടതിനാൽ പെൺകുട്ടികൾ താമസിച്ചിരുന്ന മുറിയുടെ ജനൽ ചില്ല് തകർത്ത് ആ കുപ്പിച്ചില്ലെടുത്ത് കൈ മുറിച്ചുവെന്നാണ് വിവരം. ഉടനെ തന്നെ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. കുട്ടിയെ തിരികെ ബാലിക സദനിലെത്തിച്ചു. ഇനി ഇവിടെ നില്ക്കാൻ പറ്റില്ല എന്ന് പറഞ്ഞായിരുന്നു ആത്മഹത്യ.

ബാലിക മന്ദിരത്തില്‍ തുടരാന്‍ താത്പര്യമില്ലെന്നാണ് കുട്ടികളുടെ നിലപാട്. ഇതിനിടെ മകളെ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് കുട്ടികളില്‍ ഒരാളുടെ അമ്മ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്നുതന്നെ അന്തിമ തീരുമാനമുണ്ടാകും.

ബാലികസദനത്തില്‍ ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയ സാഹചര്യം ച‍ര്‍ച്ച ചെയ്യാന്‍ ശിശുക്ഷേമസമിതി യോ​ഗം ചേ‍ര്‍ന്നു. ബാലികാ മന്ദിരത്തിരത്തില്‍ ഗുരുതര സുരക്ഷാ പിഴവുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇത് പരിഹരിക്കുന്നതില്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് ആറ് പെണ്കുട്ടികള്‍ ഇവിടെ നിന്ന് കടന്നത്. ചില്‍ഡ്രന്‍സ് ഹോമിലെ സുരക്ഷാ വീഴ്ചകള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് അടിയന്തര സിറ്റിംഗ്. കുട്ടികള്‍ക്ക് പറയാനുള്ളതും സിഡബ്ല്യുസി കേള്‍ക്കും.