പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്‍പന; എട്ട് ലക്ഷത്തോളം രൂപയുടെ കഞ്ചാവുമായി കൊടുവള്ളി സ്വദേശി പിടിയില്‍


കൊടുവള്ളി: വില്പനക്കായി സൂക്ഷിച്ച 14കിലോ ഗ്രാം കഞ്ചാവുമായി കൊടുവള്ളി സ്വദേശിയായ യുവാവിനെ കോഴിക്കോട് റൂറല്‍ എസ് പി എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊടുവള്ളി തലപ്പെരുമണ്ണ പുല്‍പറമ്പില്‍ ഷബീര്‍ (33) നെ ആണ് പിടികൂടിയത്. തലപ്പെരുമണ്ണയിലുള്ള ടൊമാറ്റോ ഫ്രൂട്‌സ് ആന്‍ഡ് വെജ് എന്ന കടയില്‍ നിന്നാണ് ഇന്നലെ വൈകീട്ട് പോലീസ് കഞ്ചാവ് സഹിതം ഷബീറിനെ പിടികൂടിയത്.

ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്നും ഇയാളുടെ കൂട്ടാളി ലോറിയില്‍ എത്തിക്കുന്ന കഞ്ചാവ് കടയില്‍ സൂക്ഷിച്ച് മൊത്തവിതരണക്കാര്‍ക്ക് വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പിടിക്കപ്പെടാതിരിക്കാന്‍ വില്പന നേരിട്ട് ചെയ്യാതെ കൂട്ടാളികളെ കൊണ്ട് ചെയ്യിക്കാറാണ് ഇയാളുടെ പതിവ്. ആന്ധ്രയില്‍ നിന്നും കിലോക്ക് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് വില്‍ക്കുന്നത്. മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നാട്ടിലെത്തി പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്പന തുടങ്ങുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ എട്ട് ലക്ഷത്തോളം രൂപ വരും.

പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ഡി.വൈ.എസ്.പി. . അഷ്റഫ് തെങ്ങലക്കണ്ടി, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. . അശ്വകുമാര്‍, കൊടുവള്ളി ഇന്‍സ്പെക്ടര്‍ എംപി രാജേഷ്, എസ്‌ഐ. രാജേഷ് കുമാര്‍, ക്രൈം സ്‌ക്വാഡ് എസ്‌ഐ മാരായ രാജീവ് ബാബു, സുരേഷ്.വി കെ,ബിജു. പി, രാജീവന്‍. കെ.പി, എസ്.സി.പി.ഒ. ഷാജി.വി.വി,കൊടുവള്ളി സ്റ്റേഷനിലെ എസ് ഐ. അഷ്റഫ്, എ എസ് ഐ. സജീവന്‍.ടി , എസ്.സി.പി.ഒ. അബ്ദുള്‍ റഹീം, ശ്രീജിത്ത്, ജയരാജന്‍.എം , സി.പി.ഒ. അഭിലാഷ്. കെ,രതീഷ്.എ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.